വികസന സാധ്യതയുള്ള ഐടിഐയായി ചെങ്ങന്നൂർ ഗവ. ഐടിഐ മാറി: മന്ത്രി
1463813
Friday, October 25, 2024 4:55 AM IST
ചെങ്ങന്നൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വികസനസാധ്യതയുള്ള ഐടിഐയായി ചെങ്ങന്നൂർ ഗവ. ഐടിഐ മാറിയെന്ന് മന്ത്രി വി. ശിവൻകുട്ടി. കിഫ്ബി ഫണ്ടിൽനിന്നും 20 കോടി രൂപ ചെലവഴിച്ച് ചെങ്ങന്നൂർ ഗവ. ഐടിഐയിൽ നിർമിച്ച അക്കാദമി ബ്ലോക്ക്, ഹോസ്റ്റൽ, തൊഴിൽമേള എന്നിവ ഉദ്ഘാടനം ചെയ്തു കൊണ്ടുസംസാരിക്കുകയായിരുന്നു മന്ത്രി.
ചെങ്ങന്നൂർ ഗവ. ഐടിഐ യിലെ വർക്ഷോപ്പുകൾ അടിയന്തരമായി നവീകരിക്കും. കൂടുതൽ വികസനപ്രവർത്തനത്തിനുള്ള ഫണ്ട് അനുവദിക്കുന്ന വിഷയം സർക്കാർ പരിഗണിക്കും. അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുന്നതിനോടൊപ്പം ദേശീയ, അന്തർദേശീയ ട്രേഡ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കാൻ കഴിയണം.
ത്രീഡി പ്രിന്റിംഗ്, സോളാർ ടെക്നീഷ്യൻ കോഴ്സുകൾ അടുത്ത വർഷം മുതൽ ഐടിഐയിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.ചെങ്ങന്നൂർ ഗവ. ഐടിഐ യെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 20 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
മികച്ച കളിസ്ഥലം, റോഡുകൾ, നിർമിക്കുന്നതുൾപ്പെടെ ഐടിഐ കാന്പസിലെ വികസനപ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു. കോൺട്രാക്ടർ എ.ജെ. തോമസിനെ ചടങ്ങിൽ ആദരിച്ചു. വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി സ്നേഹഭവൻ നിർമിക്കുന്നതിന് എൻഎസ്എസ് നടത്തുന്ന ധനസമാഹരണത്തിന്റെ ലക്കി ഡ്രോ കൂപ്പൺ പ്രകാശനം ചെയ്തു.
കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയായി. കെഎഎസ്ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസിർ കെ.എ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ ഓഫ് ട്രെയിനിംഗ് സൂഫിയാൻ അഹമ്മദ്, നഗരസഭാ ചെയർപേഴ്സൺ ശോഭ വർഗീസ്, മനു കൃഷ്ണൻ, മിനി മാത്യു, എഫ്.എം. സാംരാജ് എന്നിവർ പ്രസംഗിച്ചു.