ജില്ലാ ശാസ്ത്രമേള: പ്രളയത്തെ അതിജീവിക്കുന്ന കൃഷിയുമായി പ്ലസ്ടു വിദ്യാർഥികൾ
1463806
Friday, October 25, 2024 4:55 AM IST
മങ്കൊമ്പ്: മഴയും പ്രളയവും മൂലം നിരന്തരം കൃഷിനാശം നേരിടുന്ന കുട്ടനാടൻ കർഷകന് പ്രതീക്ഷയുടെ തുരുത്തേകുകയാണ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി. എടത്വ പച്ച ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർഥിയായ നിജിൻ റോസ് ബിജുവാണ് കുട്ടനാടിനൊരു അതിജീവനത്തിന്റെ കൃഷിരീതി പരിചയപ്പെടുത്തിത്തരുന്നത്.
മനസിൽ തോന്നിയ ആശയം കൂട്ടുകാരനായ അഭിജിത് പ്രകാശനുമൊപ്പം ജില്ലാ ശാസ്ത്രമേളയിലൂടെയാണ് പുറത്തറിയിച്ചത്. ഇരുവരും അവതരിപ്പിച്ച പ്രോജക്ടിന് മേളയിൽ ഒന്നാം സ്ഥാനവും ലഭിച്ചു. മുൻപും വിവിധ മാതൃകകൾ അവതരിപ്പിച്ച് നിജിൻ ജനശ്രദ്ധ നേടിയിരുന്നു.
ഓർമവച്ച കാലം മുതൽ കാണുന്ന പ്രളയവും കൃഷിനാശവുമെല്ലാമാണ് നിജിനെ പുതിയ പരീക്ഷണത്തിനു പ്രേരിപ്പിച്ചത്. വെള്ളപ്പൊക്കക്കാലത്തും കൃഷി ലാഭകരമാക്കാമെന്ന സന്ദേശമാണ് ഇതിലൂടെ സാധ്യമായിരിക്കുന്നതെന്നാണ് ഇരുവരും പറയുന്നത്.
കുട്ടനാട്ടിലെ വെള്ളപ്പൊക്ക സമയത്ത് ഒഴുകുന്ന വെള്ളത്തിൽ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കൃഷി ചെയ്താൽ അത് ലാഭകരമാക്കാമെന്ന് തങ്ങൾ കണ്ടെത്തിയതായി ഇരുവരും അവകാശപ്പെടുന്നു. കുട്ടനാട് നേരിടുന്ന വെള്ളപ്പൊക്ക കെടുതികൾ, നെല്ലിനെ ബാധിക്കുന്ന കീടബാധ, വില കിട്ടാത്ത സാഹചര്യം ഇവയ്ക്കു പരിഹാരമാണ് തങ്ങളുടെ കണ്ടെത്തലുകൾ.
തൃക്കാക്കര ഭാരത കോളജ് ഡീൻ ഓഫ് ആർട്സ് ഡോ. തോമസ് പനക്കളം, അന്തർദേശീയ കായൽ കൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ എന്നിവരുമായി നടത്തിയ ആശയസംവേദനവും ചർച്ചകളും കൂടുതൽ പ്രചോദനവും മാർഗനിർദേശവും നൽകിയതായി ഇവർ പറയുന്നു. നാടക പ്രവർത്തകനും കുട്ടനാട് തനിമ വൈസ് ചെയർമാനുമായ പുല്ലങ്ങടി തൈവേലിക്കകം ബിജു സെബാസ്റ്റ്യന്റെ മകനാണ് നിജിൽ.