ദര്‍ശന സായൂജ്യമടയാന്‍ ജനസഹസ്രങ്ങൾ: ഭക്തിസാന്ദ്രമായി മണ്ണാറശാല ആയില്യം
1464246
Sunday, October 27, 2024 4:49 AM IST
ഹരിപ്പാട്: പുള്ളോര്‍ക്കുടവും വീണയും മീട്ടി പുള്ളുവന്‍ പാട്ടുകളാല്‍ മുഖരിതമായിരുന്ന മണ്ണാറശാല ക്ഷേത്രാങ്കണത്തില്‍ ആയില്യം കണ്ടുതൊഴുതു സായൂജ്യമണയാന്‍ ഇന്നലെ എത്തിച്ചേര്‍ന്നത് ജനസഹസ്രങ്ങള്‍. ഇല്ലത്ത് അലങ്കരിച്ച പന്തലില്‍ പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ട് പത്മനാഗക്കളമെഴുതിയിരുന്നു.
കുടുംബക്കാരണവര്‍ എം.കെ.പരമേശ്വരന് നമ്പൂതിരി നാഗരാജാവിനും സര്പ്പയക്ഷിയമ്മയ് ക്കും തിരുവാഭരണം ചാര്‍ത്തി വിശേഷാല്‍ പൂജകള്‍ നടത്തി. തുടര്‍ന്ന് വലിയമ്മ സാവത്രി അന്തര്‍ജനം നിലവറയുടെ തെക്കേത്തളത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്കി. പുലര്‍ച്ചെ മുതല്‍ തന്നെ ജനനിബിഡമായിരുന്നു ക്ഷേത്രാങ്കണം. പൂജകള്‍ക്കു ശേഷം ക്ഷേത്രനടയില്‍ വിവിധ വാദ്യ- മേളങ്ങളാല്‍ സേവനടന്നു.
ആയില്യം പൂജകളില്‍ മുഖ്യ കാര്‍മികത്വം വഹിച്ചത് വലിയമ്മയാണ്. ഏഴു വര്‍ഷത്തിനു ശേഷമാണ് ഇന്നലെ എഴുന്നള്ളത്ത് നടന്നത്. ഇല്ലത്തെ നിലവറയില്‍ നിന്ന് മേള-വാദ്യ ഘോഷങ്ങളോടെ രാജചിഹ്നങ്ങളായ ഛത്രവും ചാമരവും കൊടിയും പിടിച്ച് നാഗരാജാവ്, സര്‍പ്പയക്ഷി, നാഗചാമുണ്ഡി, നാഗയക്ഷിയമ്മ വിഗ്രഹങ്ങളുമായി ക്ഷേത്രത്തില്‍ എത്തി പൂജകള്‍ക്കുശേഷം വലിയമ്മ തിരികെ ഇല്ലത്തെ നിലവറയില്‍ പ്രവേശിച്ചു.
പഞ്ചവാദ്യസേവ, ഇടയ്ക്ക വാദ്യസേവ, വഞ്ചിപ്പാട്ട് എന്നിവ അകമ്പടി സേവിച്ചു. സര്പ്പദോഷമകറ്റുന്നതിനും ഗ്രഹദോഷമുക്തിക്കും സന്താനസൗഭാഗ്യത്തിനും സങ്കടങ്ങള്‍ പറയുന്നതിനും നേര്‍ച്ചകള്‍ നേരുന്നതിനുമായി അനേകായിരം ഭക്തര്‍ ഈ ദിവസം എത്തിച്ചേര്‍ന്നു.
അമ്മ ഇല്ലത്തെ നിലവറയില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്കി. തുടര്‍ന്ന് ക്ഷേത്ര വേദിയില്‍ കഥാപ്രസംഗം, പുല്ലാങ്കുഴല്നാദാര്ച്ചന, ഭരതനാട്യം, തിരുവാതിര, നൃത്തനാടകം തുടങ്ങിയ കലാപരിപാടികളും നടന്നു.