കെഎസ്ഇബിയുടെ അശ്രദ്ധ: നഷ്ടമായത് കര്‍ഷകന്റെ ജീവന്
1463811
Friday, October 25, 2024 4:55 AM IST
എടത്വ: നാട്ടുകാരുടെ ഫോണ്‍വിളി കെഎസ്ഇബി ജീവനക്കാര്‍ കേള്ക്കാഞ്ഞതിനെത്തുടര്ന്ന് നഷ്ടമായത് കര്‍ഷകന്റെ ജീവന്. എടത്വ മരിയാപുരം കാഞ്ചിക്കല്‍ ബെന്നി ജോസഫാണ് (62) പാടശേഖരത്തിന്റെ പുറംബണ്ടിലെ നടവഴിയില്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് മരിച്ചത്.
ബുധനാഴ്ച രാത്രിയിലെ ശക്തമായ കാറ്റില്‍ ചെറുതന പഞ്ചായത്ത് നടുവിലെ പോച്ച ദേവസ്വംതുരുത്ത് പാടശേഖരത്തിന്റെ പുറംബണ്ടില്നിന്ന വൈദ്യുതലൈന്‍ പൊട്ടി നിലത്ത് വീണിരുന്നു. വൈദ്യുത ലൈന്‍ പൊട്ടിയതോടെ പ്രദേശവാസികള്‍ എടത്വ സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ വിളിച്ചറിയിച്ചു.
പല സ്ഥലങ്ങളിലും ലൈനുകളില്‍ തകരാറുകള്‍ ആയതിനാല്‍ ലൈനിലേക്കുള്ള ഫ്യൂസ് ഊരി മാറ്റാന്‍ ജീവനക്കാര്‍ അറിയിച്ചിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. നാട്ടുകാര്‍ ഫ്യൂസ് ഊരിമാറ്റിയെങ്കിലും പൊട്ടിവീണ ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നില്ല.
ഇന്നലെ പുലര്‍ച്ചെ പള്ളിയിലെ പ്രാര്‍ഥനാശുശ്രൂഷയ്ക്കു ശേഷം രാവിലെ ഒൻപതിന് ദേവസ്വംതുരുത്ത് പാടത്തെത്തിയ ബെന്നി ജോസഫ് പാടശേഖര പുറംബണ്ടില്‍ പൊട്ടിവീണ വൈദ്യുത ലൈന്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
പുഞ്ചകൃഷിയുടെ പ്രാരംഭനടപടികള്‍ ആരംഭിക്കുന്നതിനായി പുറംബണ്ടില്‍ താമസിക്കുന്ന കര്‍ഷകത്തൊഴിലാളിയായ ദേവസ്വംതുരുത്ത് മഹേശ്വരിയെ കൃഷിപ്പണി ഏല്‍പ്പിച്ച് മടങ്ങിവരുമ്പോഴാണ് വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റത്. ഇവരുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയ പാടശേഖര പമ്പിംഗ് ഡ്രൈവര്‍ ബിബീഷ് ഉടുതുണി ഉരിഞ്ഞെടുത്ത് വൈദ്യുത ലൈനില്‍ കൂട്ടിപ്പിടിച്ച് മാറ്റിയ ശേഷമാണ് ഷോക്കേറ്റ് പിടയുന്ന ബെന്നിയുടെ അടുത്തെത്തിയത്.
ഓടിക്കൂടിയ നാട്ടുകാര്‍ ബെന്നിയെ പച്ച സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പാടശേഖര പുറംബണ്ടില്‍ നിരവധി താമസക്കാരുണ്ട്. ഇവരും വൈദ്യുത ലൈന്‍ പൊട്ടിവീണ പുറംബണ്ടിലെ നടവഴിയിലൂടാണ് സഞ്ചരിക്കുന്നത്. വൈദ്യുത ലൈന്‍ പൊട്ടിവീണ സംഭവം ജീവനക്കാര്‍ ചെവിക്കൊള്ളാഞ്ഞതാണ് കര്‍ഷകന്റെ ദാരുണ അന്ത്യത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നു.
കെഎസ്ഇബി ആലപ്പുഴ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ സ്മിത മാത്യു, ആലപ്പുഴ ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഉണ്ണിക്കൃഷ്ണന് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
വീയപുരം പോലീസിന്റെ പ്രാഥമിക നടപടിക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.