പരിപാടി തുടങ്ങാൻ വൈകി: ജി. സുധാകരൻ ഇറങ്ങിപ്പോയി
1429542
Sunday, June 16, 2024 2:54 AM IST
ഹരിപ്പാട്: പരിപാടി തുടങ്ങാൻ വൈകിയതിനെത്തുടർന്ന് ജി. സുധാകരൻ തിരികെ പോയി. സിബിസി വാരിയർ അനുസ്മരണ പരിപാടി തുടങ്ങാൻ വൈകിയതിനെതുടർന്നാണ് സുധാകരൻ തിരികെ പോയത്.
ഇന്നലെ രാവിലെ 10 നായിരുന്നു മുൻ എംഎൽഎ സിബിസി വാര്യർ അനുസ്മരണ ചടങ്ങ്. സിപിഎം നേതാക്കളും പ്രവർത്തകരും അംഗങ്ങളായിട്ടുള്ള സിബിസി വാര്യർ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ അധ്യക്ഷനായ ചടങ്ങിൽ പാർട്ടി കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതയായിരുന്നു ഉദ്ഘാടക. മന്ത്രി സജി ചെറിയാനും ജി. സുധാകരനുമായിരുന്നു മുഖ്യാതിഥികൾ. കൃത്യസമയം പാലിക്കുന്നതിൽ നിർബന്ധമുള്ള ജി. സുധാകരൻ സമയത്തിന് മുമ്പ് എത്തി.
പത്തുമണിയോടെ വേദിയിലെ കസേരയിലും ഇരുന്നു. അരമണിക്കൂറോളം കാത്തിരുന്നിട്ടും പരിപാടി തുടങ്ങിയില്ല. അധ്യക്ഷനായ സിപിഎം ജില്ലാ സെക്രട്ടറി പോലും എത്തിയില്ല. ഇതിനിടെ സംഘാടകരെ വിളിച്ച് പരിപാടി തുടങ്ങാത്തതിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പത്തര കഴിഞ്ഞതോടെ ചാരുംമൂട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്ന് അറിയിച്ച് സുധാകരൻ ഇറങ്ങി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സത്യപാലൻ പിറകെയെത്തി ഏറെ നേരം അനുനയിപ്പിക്കാൻ ശ്രമിച്ചു. മറ്റു നേതാക്കളും പറഞ്ഞു നോക്കിയെങ്കിലും ഫലം കണ്ടില്ല. സിബിസി വാരിയർ അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കു സമ്മാനിക്കുകയായിരുന്നു സുധാകരന്റെ ചുമതല.
വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിക്കേണ്ട മന്ത്രി സജി ചെറിയാനും ചടങ്ങിന് എത്തിയില്ല. ഹരിപ്പാട് എസ് ആൻഡ് എസിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. പിണങ്ങിപ്പോയ ജി. സുധാകരനെ സംഘാടകർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
എന്നാല്, മറ്റൊരു പരിപാടി ഉള്ളതുകൊണ്ടാണ് അദ്ദേഹം പോയതെന്നാണ് പരിപാടിയുടെ മുഖ്യസംഘാടകനും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എം. സത്യപാലൻ സ്വാഗത പ്രസംഗത്തിൽ പറഞ്ഞത്.