വളർത്തുനായ തെരുവുനായയെ കടിച്ചു; പേവിഷബാധയേറ്റ് വളര്‍ത്തുനായ ചത്തു
1428894
Wednesday, June 12, 2024 11:07 PM IST
ഹരിപ്പാട്: വീയപുരം പഞ്ചായത്തില്‍ നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ഇന്നലെ വെള്ളംകുളങ്ങരയില്‍ വിഷ്ണു വിഹാറില്‍ സതീഷ് കുമാറിന്റെ വളര്‍ത്തുനായ തൊടലുപൊട്ടിച്ച് നിരവധി തെരുവു നായ്ക്കളെ കടിച്ചു. വീട്ടുടമയെയും കടിച്ചു. പശു, പോത്ത്, നായ എന്നിങ്ങനെ നിരവധി വളര്‍ത്തുമൃഗങ്ങളെയും കടിച്ചിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളംകുളങ്ങര, വാത്തുകുളങ്ങര പ്രദേശത്താണ് രാത്രിയില്‍ ഇതിന്റെ ഉപദ്രവം ഉണ്ടായത്.
വായില്‍ക്കൂടി നുരയും പതയും വന്ന് ചത്ത നായ പേവിഷ ബാധയേറ്റതാണെന്നു മൃഗഡോക്ടർ അറിയിച്ചതിനെത്തുടര്‍ന്നു തിരുവല്ല മഞ്ഞാടിയിലെ പക്ഷിനിരീക്ഷണ കേന്ദ്രത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു പേവിഷ ബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
വാര്‍ഡ് മെംബർമാരായ സുമതി, ജയകൃഷ്ണന്, പൊതുപ്രവര്ത്തകന് അനൂപ് ശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ കണ്ടെത്തി പേവിഷബാധയ്ക്ക് എതിരെയുള്ള കുത്തിവയ്പ് നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കഴിഞ്ഞ മാസം പള്ളിപ്പാട്ട് ഒരു സ്കൂള്‍കുട്ടി തെരുവുനായയുടെ കടിയേറ്റ് മരണപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ രണ്ട് കറവപ്പശു പേവിഷ ബാധയേറ്റ് ചത്തിരുന്നു.
വീയപുരത്ത് ഒന്നാം വാര്‍ഡില്‍ ഒരു പിഞ്ചുകുഞ്ഞിനും രണ്ടാം വാര്‍ഡില്‍ തൊഴിലുറപ്പു തൊഴിലാളിക്കും ഒമ്പതാം വാര്‍ഡില്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥിനിക്കും നായ്ക്കളുടെ കടിയേറ്റിരുന്നു.
സന്സില്ലാതെ വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നവരുടെ എണ്ണം കൂടിവരികയാണ്.
അതുപോലെ മറ്റ് പഞ്ചായത്തുകളില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കളെ വീയപുരത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ കൊണ്ടുവിടുന്നതും തീറ്റകിട്ടാതെ വരുന്നതോടെ ഇവറ്റകള് അക്രമാസക്തരാകുന്നതും പതിവായതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
കഴിഞ്ഞമാസം 224 നായ്ക്കള്‍ക്കും 23 പൂച്ചകള്‍ക്കും പ്രതിരോധകുത്തിവയ്പ്പ് നടത്തിയതായി വെറ്ററിനറി ഡോക്ടര്‍ അറിയിച്ചു. എബിസി പദ്ധതിയിലേക്ക് വര്‍ഷാവര്‍ഷം ജില്ലാ പഞ്ചായത്ത് നിര്‍ദേശിക്കുന്ന പണം അടയ്ക്കാറുണ്ടെന്നും ജില്ലാ പഞ്ചായത്തുകള്‍ പ്രതിഷേധം വ്യാപകമാകുന്നതോടെ തെരുവുനായ്ക്കളെ പിടികൂടി കൊണ്ടുപോയി വന്ധ്യംകരണം നടത്തുകയും പിടിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്നായ്ക്കളെ പിടിക്കപ്പെടുന്ന സ്ഥലങ്ങളില്‍ കൊണ്ടുവിടുന്നതായും അതുപോലെ വന്ധ്യംകരണം ഫലപ്രദമല്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
അതേസമയം, മൃഗങ്ങള്‍ക്ക് പേവിഷബാധയേറ്റാല്‍ കുത്തിവയ്പിനുള്ള വാക്സിന് ആശുപത്രിയിലില്ലെന്നും പരാതി ഉയര്‍ന്നു. കടിയേറ്റ മൃഗങ്ങള്‍ക്ക് 200 രൂപയോളം വിലയുള്ള വാക്സിന് പുറത്തുനിന്ന് വാങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു.
ഈ പരാതി അടിസ്ഥാനരഹിതമാണെന്നും ആവശ്യത്തിന് വാക്സിന് സ്റ്റോക്കുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രന് അറിയിച്ചു.