മനം നിറച്ച് ഗവാസ്കർ, കേരളം രഞ്ജി ട്രോഫി നേടട്ടെയെന്ന് ആശംസ
1516519
Saturday, February 22, 2025 1:53 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരസഭയുടെ വിദ്യാനഗര്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് എസ്.എം.ഗവാസ്കര്‍ (സുനില്‍ മനോഹര്‍ ഗവാസ്കര്‍) മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് എന്ന് നഗരസഭയുടെ വിശിഷ്ടാതിഥിയായി എത്തിയ ക്രിക്കറ്റ് ഇതിഹാസം സുനില്‍ മനോഹര്‍ ഗവാസ്കര്‍ തന്നെ നാമകരണം ചെയ്തു.
വിദ്യാനഗര്‍ സ്റ്റേഡിയം റോഡില്‍ നിന്ന് തുറന്ന വാഹനത്തില്‍ വിവിധ വാഹനങ്ങളുടെ അകമ്പടിയോടെ റോയല്‍ കണ്വന്ഷന് സെന്ററിലേക്ക് ഗവാസ്കറിനെ ആനയിച്ചു. ഇത്തവണ കേരളം രഞ്ജി ട്രോഫി നേടട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. താനൊരു മുംബൈക്കാരനാണെങ്കിലും നേരത്തെ മുംബൈ ട്രോഫി നേടിയതിനാല്‍ ഇത്തവണ കേരളത്തിന് അതു ലഭിക്കണമെന്ന് താന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിരവധി കായികതാരങ്ങളെ ഇന്ത്യക്ക് സംഭാവന ചെയ്ത മണ്ണാണ് കേരളമെന്നും ഈ നാടിന്റെ സ്നേഹവും ആദരവും ഹൃദയത്തോട് ചേര്‍ക്കുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു. ജന്മനാടായ മുംബൈയില്‍ ഒരു റോഡിനു പോലും തന്റെ പേര് നല്‍കിയിട്ടില്ല, അതിന് തയാറായ കാസര്‍ഗോഡ് നഗരസഭയോടുള്ള നന്ദി അദ്ദേഹം അറിയിച്ചു.
എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ പരിപാടിയില്‍ സൈദ അബ്ദുള്‍ഖാദര്‍ സുനില്‍ ഗവാസ്കറിനെ പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ പോലീസ് മേധാവി ഡി.ശില്പ, അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് പി. ബാലകൃഷ്ണന് നായര്‍, ഡിവൈഎസ്പി സി.കെ.സുനില്‍കുമാര്‍, ഖാദര്‍ തെരുവത്ത്, ഷാര്‍ജ ഇന്ത്യ അസോസിയേഷന് പ്രസിഡൻഖ് നിസാര്‍ തളങ്കര, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഖാദര്‍ ബദരിയ, കെ.ഗോപാലകൃഷ്ണ, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ സഹീര്‍ അസീസ്, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, ആര്. റീത്ത, ഹനീഫ്, രാജിനി, മുനിസിപ്പല്‍ സെക്രട്ടറി ഡി.വി. അബ്ദുള്‍ ജലീല്‍, ജില്ലാ പഞ്ചായത്തംഗം ജാസ്മിന് കബീർ, വാര്‍ഡ് കൗണ്‍സിലര്‍ കെ.സവിത, മധൂര്‍ പഞ്ചായത്തംഗം സ്മിത, ജില്ലാ ക്രിക്കറ്റ് അസോസിയേഷന് എന്‍.എ. അബ്ദുള്‍ ഖാദര്‍, കെസിഎ ട്രഷറര്‍ കെ.എം. അബ്ദുൾ റഹ്മാന്, എ.അബ്ദുള്‍ റഹ്മാന്, ലത്തീഫ് ഉപ്പള ഗേറ്റ്, യഹിയ തളങ്കര, ഫക്രുദ്ദീന്‍ കുനില്‍ എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി വര്‍ക്കിംഗ് കണ്‍വീനര്‍ ടി.എ.ഷാഫി നന്ദിയും പറഞ്ഞു. കേരള പോലീസിന്റെ ലഹരി മുക്ത കാമ്പയിനായ സേഫ് കേരള പദ്ധതിയുടെ ലോഗോ സുനില്‍ ഗവാസ്കര്‍ പ്രകാശനം ചെയ്തു.