കാസർഗോഡ്: സാധാരണനിലയിൽ രാത്രി ഒൻപതുമണിയോടെ ഉറക്കത്തിലാകുന്ന കാസർഗോഡ് നഗരത്തിൽ അർധരാത്രി പിന്നിട്ടിട്ടും വൻ ജനക്കൂട്ടമാണ് അർജുനെ കാത്തുനിന്നത്. അർജുന്റെ മൃതദേഹവുമായി കാർവാറിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് പുലർച്ചെ ഒന്നരയോടെയാണ് തലപ്പാടിയിലെ കേരള അതിർത്തി കടന്നത്.
ഇവിടെവച്ച് കേരള പോലീസ് ഔപചാരികമായി മൃതദേഹം ഏറ്റുവാങ്ങി. പുലർച്ചെ രണ്ടരയോടെ കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെത്തിയപ്പോൾ സ്ത്രീകളടക്കമുള്ള വൻ ജനസഞ്ചയം ആദരമർപ്പിക്കാനെത്തി. ജില്ലാ ഭരണകൂടത്തിനു വേണ്ടി കളക്ടർ കെ. ഇമ്പശേഖറും ജില്ലാ പോലീസ് മേധാവി ഡി. ശില്പയും പുഷ്പചക്രം സമർപ്പിച്ചു.