ചെറുപുഴ: കാനംവയലിലെ രാമൻ എന്ന ഹനുമാൻ കുരങ്ങിനെ വനംവകുപ്പ് അധികൃതർ പിടികൂടി പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലെത്തിച്ചു. ഇന്നലെ രാവിലെ കാനംവയലിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ബീറ്റ് ഓഫീസർ ജിജേഷിന്റെ നേതൃത്വത്തിലെത്തിയ ഫോറസ്റ്റ് അധികൃതർ കുരങ്ങിനെ പിടികൂടുകയായിരുന്നു. തുടർന്ന് ചിറ്റാരിക്കാൽ മൃഗാശുപത്രിയിലെത്തിച്ചു. ഡോക്ടർ വിശദമായി പരിശോധിച്ചപ്പോൾ വലതുകൈക്ക് ചെറിയ പരിക്ക് കണ്ടെത്തിയതിനെ തുടർന്നാണ് കുരങ്ങിനെ സ്നേക് പാർക്കിലെത്തിച്ചത്.
ഇവിടെ മുഴുവൻ സമയവും ഡോക്ടറുള്ളതിനാൽ കുരങ്ങിനെ കൃത്യമായി നിരീക്ഷിക്കാൻ കഴിയും. ഹനുമാൻ കുരങ്ങ് പൂർണമായി ആരോഗ്യം വീണ്ടെടുത്താൽ ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. വളരെ ചെറുതായിരുന്നപ്പോൾ കാനംവയലിലെത്തിയ ഹനുമാൻ കുരങ്ങിനെ നാട്ടുകാർ ഭക്ഷണം നൽകി സംരക്ഷിക്കുകയും രാമൻ എന്ന് പേരിടുകയുമായിരുന്നു. എന്നാൽ വളർന്നു കഴിഞ്ഞപ്പോൾ അക്രമകാരിയായി മാറി. അടുത്തനാളുകളായി കുരങ്ങ് കുട്ടികളെയും സ്ത്രികളെയും ആക്രമിക്കാനും കൃഷികളും നശിപ്പിക്കുവാൻ തുടങ്ങിയിരുന്നു. ഇതോടെ കുരങ്ങിനെതിരേ നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയിരുന്നു.