‘പേവിഷബാധക്കെതിരേ ജാഗ്രത പാലിക്കണം’
1546769
Wednesday, April 30, 2025 5:47 AM IST
മലപ്പുറം: ജില്ലയിൽ പെരുവള്ളൂരിൽ പേവിഷബാധ മൂലം അഞ്ചരവയസുകാരി മരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. തെരുവുമൃഗങ്ങൾ മാത്രമല്ല, വീടുകളിൽ വളർത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ മാന്തുകയോ ചെയ്താൽ പോലും പേവിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ ഉടൻ മുറിവ് പറ്റിയ ഭാഗം പതിനഞ്ച് മിനിട്ട് ധാരയായി ഒഴുകുന്ന ടാപ്പ് തുറന്നുവിട്ട വെള്ളത്തിലോ കപ്പിൽ കോരി ഒഴിക്കുന്ന വെള്ളത്തിലോ സോപ്പ് ഉപയോഗിച്ച് കഴുകണം. മുറിവ് കെട്ടിവയ്ക്കാൻ പാടില്ല.
എത്രയും വേഗം അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം/താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസറെ കാണിക്കുകയും പേവിഷബാധക്ക് എതിരേയുള്ള കുത്തിവയ്പ് എടുക്കുകയും വേണം. ഗുരുതരമായ കാറ്റഗറി മൂന്നിൽ പെട്ട കേസുകൾക്ക് വാക്സിന് പുറമെ ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവയ്പ് കൂടി എടുക്കണം. വന്യമൃഗങ്ങളുടെ കടിയോ മാന്തലോ ഉണ്ടായാലും കാറ്റഗറി മൂന്നായാണ് പരിഗണിക്കുന്നത്.
മലപ്പുറം ജില്ലയിലെ എല്ലാ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പേവിഷബാധക്ക് എതിരേയുള്ള പ്രതിരോധ വാക്സിൻ ലഭ്യമാണ്. ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ജില്ലാ ആശുപത്രികളായ പെരിന്തൽമണ്ണ, നിലന്പൂർ, തിരൂർ എന്നിവിടങ്ങളിലും മലപ്പുറം, തിരൂരങ്ങാടി, അരീക്കോട്, കൊണ്ടോട്ടി, കുറ്റിപ്പുറം, പൊന്നാനി എന്നീ താലൂക്ക് ആശുപത്രികളിലും പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഇമ്മ്യൂണോഗ്ലോബുലിൻ ലഭ്യമാണ്. വളർത്തുനായക്കൾക്ക് സമയാസമയങ്ങളിൽ വാക്സിനേഷൻ നൽകണം.
വാക്സിനേഷൻ എടുത്താലും അവയിൽ നിന്ന് കടിയേറ്റാൽ പേവിഷബാധക്കുള്ള വാക്സിൻ എടുക്കണം. സ്ഥിരമായി മൃഗങ്ങളിൽ നിന്ന് കടിയേൽക്കാൻ സാധ്യതയുള്ള തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ മുൻകൂട്ടി പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് നല്ലതാണ്.
മുൻകാലങ്ങളിലേതു പോലെ പൊക്കിളിനു ചുറ്റും കുത്തിവയ്ക്കുന്ന കഠിനമായ കുത്തിവയ്പ് രീതിയല്ല ഇന്നുള്ളത്. തൊലിപ്പുറത്തോ പേശികളിലോ എടുക്കുന്ന ലളിതമായ കുത്തിവയ്പ് രീതിയാണ് നിലവിലുള്ളത്.