ചിട്ടിക്കന്പനികൾക്കെതിരേ അന്വേഷണം വേണം: വനിതാ കമ്മീഷൻ
1532506
Thursday, March 13, 2025 5:32 AM IST
മലപ്പുറം: സ്വകാര്യ ചിട്ടി ഉടമകൾ സ്ത്രീകളുടെ പരാധീനതകൾ മുതലെടുത്ത് തട്ടിപ്പ് നടത്തുന്നതായി കമ്മീഷൻ അംഗം വി.ആർ. മഹിളാമണി. യുവതികളെ തവണകളായി പണം അടയ്ക്കുന്ന ചിട്ടികളിൽ ചേർക്കുകയും ഒന്നോ രണ്ടോ അടവുകൾ മുടങ്ങുന്പോൾ ചിട്ടി നഷ്ടമായെന്നും അത് കന്പനി പിടിച്ചെടുത്തെന്നും പറയുന്ന തരത്തിലുള്ള സാന്പത്തിക തട്ടിപ്പ് കേസുകൾ വർധിക്കുന്നുണ്ട്.
പലപ്പോഴും ചിട്ടികൾ ആരംഭിക്കുന്പോൾ നൽകുന്ന രേഖകളിലെ നിയമാവലികൾ ഇംഗ്ലീഷിൽ രേഖപ്പെടുത്തിയാണ് സ്ത്രീകൾക്ക് നൽകുന്നത്. ഇതിനാൽ പലർക്കും ഇതിന്റെ തട്ടിപ്പ് വശം മനസിലാകുന്നില്ല. ഈ വിഷയത്തിൽ ഗൗരവമായ ഇടപെടൽ ആവശ്യമുണ്ട്. സ്വകാര്യ ചിട്ടി ഇടപാടുകൾ നിയന്ത്രിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് പരിശോധനകൾ ആവശ്യമാണ്.
കമ്മീഷൻ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കമ്മീഷനംഗം വി.ആർ. മഹിളാമണി പറഞ്ഞു. സ്ത്രീകളുടെ സാന്പത്തിക ദൈന്യത മുതലെടുത്താണ് ഇത്തരക്കാർ പ്രവർത്തിക്കുന്നത്. ഇതോടൊപ്പം സ്ത്രീകളിൽനിന്ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഈടോ മറ്റ് രേഖകളോ ഇല്ലാതെ പണവും സ്വർണവും വാങ്ങിക്കുകയും തിരിച്ച് ആവശ്യപ്പെടുന്പോൾ നിയമപരമായി വെല്ലുവിളിക്കുകയും ചെയ്യുന്ന കേസുകൾ വർധിച്ചുവരുന്നതായും കണ്ടെത്തി.
പോഷ് ആക്ടിൽ ഉൾപ്പെട്ട് വന്ന കേസിൽ ഇന്റേണൽ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടു. സ്ത്രീകളുടെ സ്വർണവും പണവും പരസ്പര വിശ്വാസത്തിന്റെ പേരിൽ ഭർതൃവീട്ടുകാർക്ക് നൽകുകയും പിന്നീട് തിരിച്ച് നൽകാത്ത കേസുകളും പരാതിയായി വന്നു. ഇത്തരം കാര്യങ്ങളിൽ സ്ത്രീകൾ ബോധവാന്മാരായിരിക്കണമെന്നും സ്വാശ്രയത്വത്തോട ജീവിക്കാൻ പ്രാപ്തരാകാനുള്ള ശ്രമങ്ങൾ നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണിയുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 28 പരാതികൾ പരിഗണിച്ചു. 10 കേസുകൾ തീർപ്പാക്കി. ബാക്കി 18 കേസുകൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കുന്നതിനായി മാറ്റിവച്ചു. ഒരു കേസ് പോലീസ് റിപ്പോർട്ടിനായി നൽകി. സിറ്റിംഗിൽ നേരിട്ടെത്തിയ രണ്ട് കേസുകൾ പരിഗണിച്ചു. അദാലത്തിൽ അഡ്വ. ബീന കരുവാത്ത്, കൗണ്‍സിലർ ശ്രുതി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.