തൃശൂർ: കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായിയെ തള്ളി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കലാമണ്ഡലത്തിലെ ഉദ്യോഗസ്ഥർ 50 വർഷം പിറകിലാണെന്നും ഇംഗ്ലീഷിൽ ഒരു ഇ-മെയിൽ അയയ്ക്കാൻപോലും അറിയില്ലെന്നുമുള്ള മല്ലികയുടെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
അവർ പറഞ്ഞത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. കലാമണ്ഡലത്തിൽ ഒരു രാഷ്ട്രീയ നിയമനവും നടത്തിയിട്ടില്ലെന്ന് എനിക്കു പറയാനാകും. അവിടെ പഠിച്ചവരെയാണ് താത്കാലിക അധ്യാപകരായി നിയമിച്ചിട്ടുള്ളത്. മല്ലിക മാഡം എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു.
മല്ലിക സാരാഭായ് ആരോപിച്ച കാര്യങ്ങൾ പരിശോധിച്ച് അവർക്കുതന്നെ നടപടി സ്വീകരിക്കാം. കലാമണ്ഡലത്തിൽ ഇ-മെയിലിന്റെ ആവശ്യമെന്താണ്, അവിടെ ഡാൻസും പാട്ടുമാണു നടക്കുന്നത്.
കലാമണ്ഡലത്തിന്റെ വികസനത്തിനായി ഈ സർക്കാർ ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കലാമണ്ഡലത്തെ സർവ കലകളുടെയും യൂണിവേഴ്സിറ്റിയാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.