ഇസ്ലാമാബാദ്: സംഘർഷത്തിന് പിന്നാലെ അതിർത്തി അടച്ചത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തിരിച്ചടിയാകുന്നു. ഇരുരാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നു. സംഘർഷം പൊട്ടിപ്പുറപ്പെട്ടശേഷം പാകിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയായി ഉയർന്നു.
എല്ലാ വ്യാപാരവും ഗതാഗതവും തടഞ്ഞിരിക്കുകയാണെന്ന് കാബൂളിലെ പാക്-അഫ്ഗാൻ ചേംബർ ഓഫ് കൊമേഴ്സ് തലവൻ ഖാൻ ജാൻ അലോകോസെ വാർത്താ ഏജൻസിയോട് പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും ഇരുവിഭാഗത്തിനും ഏകദേശം മില്യൺ ഡോളർ നഷ്ടം സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദിവസവും കയറ്റുമതി ചെയ്യുന്നതിനായി ഏകദേശം 500 കണ്ടെയ്നർ പച്ചക്കറികൾ ഞങ്ങളുടെ പക്കലുണ്ട്. അവയെല്ലാം കേടാകുകയാണെന്നും അലോകോസെ പറഞ്ഞു. പാകിസ്ഥാൻ വ്യാപകമായി ഉപയോഗിക്കുന്ന തക്കാളിയുടെ വില 400 ശതമാനത്തിലധികം ഉയർന്ന് കിലോയ്ക്ക് ഏകദേശം 600 പാകിസ്ഥാൻ രൂപയായി ($2.13). അഫ്ഗാനിസ്ഥാനിൽനിന്ന് വരുന്ന ആപ്പിളിനും വില കുതിച്ചുയരുകയാണ്.
ഏകദേശം 5,000 കണ്ടെയ്നർ സാധനങ്ങൾ അതിർത്തിയുടെ ഇരുവശത്തും കുടുങ്ങിക്കിടക്കുന്നതിനാൽ വിപണിയിൽ പച്ചക്കറികൾക്കും പഴങ്ങൾക്കും ക്ഷാമമുണ്ടെന്ന് അലോകോസെ പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ ഖത്തറും തുർക്കിയും നടത്തിയ ചർച്ചകളിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചിരുന്നു. പക്ഷേ അതിർത്തി വ്യാപാരം ഇപ്പോഴും ആരംഭിച്ചിട്ടില്ല. അടുത്ത ഘട്ട ചർച്ചകൾ ഒക്ടോബർ 25ന് ഇസ്താംബൂളിൽ നടക്കും.
Tags : Price hikes Vegetables seized Pak-Afghan border tomato prices 600 pakistan