കാസർഗോഡ്: നീലേശ്വരം അഞ്ഞുറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടയിലുണ്ടായ വെടിക്കെട്ട് അപകടത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകി. പത്ര-ദൃശ്യമാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വെടിക്കെട്ട് നടത്തുന്നതിന് ക്ഷേത്രകമ്മറ്റി നിയമാനുസൃതം ലൈസൻസ് എടുത്തിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്ന് എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.
പടക്കം വാങ്ങിയ കടയ്ക്ക് നിയമാനുസൃതം ലൈസൻസുണ്ടോ എന്നും അറിയേണ്ടതുണ്ട്. പടക്കം വാങ്ങിയ കടയുടെ വിശദാംശങ്ങൾ ലഭിക്കാനുണ്ട്. ബാക്കിയുള്ള പ്രതികളെ അറസ്റ്റ്ചെയ്യുന്നതിനും സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുമുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്. അപകടത്തിൽ പൊള്ളലേറ്റ് മരിച്ചവരുടെ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. പരിക്കുകളുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റും ലഭിക്കാനുണ്ട്. വെടിക്കെട്ടിന് വേണ്ടി സംഭരിച്ചതും ഉപയോഗിച്ചതുമായ പടക്കത്തിന്റെ കണക്ക് കണ്ടെത്തണം.
പരിക്കേറ്റ് ചികിത്സയിലുള്ളവരുടെയും സംഭവം നേരിൽ കണ്ടവരുടെയും മൊഴി രേഖപ്പെടുത്തണം. എടുത്ത സാമ്പിളുകളുടെ പരിശോധനാഫലം ജില്ലാ ഫോറൻസിക് ലാബിൽ നിന്നും ലഭിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞവർഷം ഒക്ടോബർ 20 നായിരുന്നു വെടിക്കെട്ട് അപകടം നടന്നത്.
Tags : Neeleshwar shooting