കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സർക്കാർ എന്തുകൊടുത്താലും തങ്ങൾ അതിനെ സ്വാഗതം ചെയ്യും. എന്നാൽ ഇപ്പോഴത്തെ ക്ഷേമ പ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാനാണ്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് അധികാരത്തിൽ വരുംമുമ്പ് സാമൂഹ്യ സുരക്ഷ പെൻഷൻ 2500 രൂപ കൊടുക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നാലര കൊല്ലം ഇത് ചെയ്തില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 400 രൂപ കൂട്ടി. യഥാർത്ഥത്തിൽ 900 രൂപ നഷ്ടമാണെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
ആശാവർക്കർമാരുടെ സമരത്തെ പരിഹസിച്ച സർക്കാരാണ് 33 രൂപ കൂടുതൽ കൊടുത്തിരിക്കുന്നത്. ആശാവർക്കർമാരുടെ ഓണറേറിയം ഗൗരവകരമായി വർധിപ്പിക്കണം. ജീവനക്കാർക്ക് അധ്യാപകർക്കും പെൻഷൻകാർക്കും എല്ലാം ഈ സർക്കാർ കൊടുക്കാനുള്ളത് ഒരു ലക്ഷം കോടി രൂപയാണ്.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വർധനയാണെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
Tags : VD Satheesan Pinarayi Vijayan