ശാസ്താംകോട്ട :തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്ഥാനാർഥി തർക്കത്തെ തുടർന്നു ദളിത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റും പടിഞ്ഞാറെ കല്ലട പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനുമായ ഉഷാലയം ശിവരാജന് (59) വെട്ടേറ്റു.
കഴിഞ്ഞദിവസം രാത്രി പത്തോടെ ആദിക്കാട്ട് മുക്കിൽ വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ തലയ്ക്കു സാരമായി പരിക്കേറ്റ ഉഷാലയം ശിവരാജനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരി ഭർത്താവ് ബിജു (48) ആണ് ആക്രമണം നടത്തിയതെന്നു പോലീസ് പറയുന്നു.പട്ടികജാതി വനിതാ സംവരണമായ പടിഞ്ഞാറെ കല്ലട പഞ്ചായത്ത് മൂന്നാം വാർഡിൽ ശിവരാജന്റെ സഹോദരിയും മുൻ മെമ്പറുമായ ഉഷയെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ഭാര്യയും ഭർത്താവും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നതായി പറയപ്പെടുന്നു. തന്റെ ഭാര്യയെ വീണ്ടും മത്സരിപ്പിക്കാൻ പറ്റില്ലെന്ന് ആക്രോശിച്ചു ആദിക്കാട്ട് മുക്കിൽ സംസാരിച്ചു നിൽക്കുകയായിരുന്ന ഉഷാലയം ശിവരാജനെ ഇയാൾ ആക്രമിക്കുകയായിരുന്നു. കൈയിൽ കരുതിയിരുന്ന തേപ്പ് കരണ്ടി ഉപയോഗിച്ച് തലയിൽ വെട്ടി. പരിക്കേറ്റു നിലത്തു വീണ ഇദ്ദേഹത്തെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഉഷാലയം ശിവരാജനെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ ബിജു ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും വധശ്രമത്തിനു കേസെടുത്തതായും ശാസ്താംകോട്ട എസ്എച്ച്ഒ അനീസ് അറിയിച്ചു.