പ്രമാടം ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനവും നിര്‍മാണോദ്ഘാടനവും പൂങ്കാവ് ജംഗ്ഷനില്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കുന്നു.
പ്രമാടം: ശബരിമല റോഡ് വികസനത്തിന് മുന്‍തൂക്കം നല്‍കുന്നതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ്. പ്രമാടം ഗ്രാമപഞ്ചായത്തിലെ ചള്ളംവേലിപ്പടി - പ്രമാടം ക്ഷേത്രം - ഇരപ്പുകുഴി റോഡ് ഉദ്ഘാടനവും പ്രമാടം പഞ്ചായത്ത് ഓഫീസ് കുരിശുമ്മൂട് കൊട്ടി പിള്ളേത്ത് - ഐരേത്ത് വിള റോഡിന്റെ നിര്‍മാണോദ്ഘാടനവും പൂങ്കാവ് ജംഗ്ഷനില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ബിഎംബിസി നിലവാരത്തില്‍ 3.1 കിലോ മീറ്റര്‍ ഇരപ്പുകുഴി -പ്രമാടം ക്ഷേത്രം റോഡും 1.55 കിലോ മീറ്റര്‍ പാളക്കടവ് - ചള്ളംവേലിപ്പടി റോഡും നവീകരിച്ചത്. പ്രമാടം പഞ്ചായത്ത് ഓഫീസ് മുതല്‍ കൊട്ടിപിള്ളേത്ത് വരെ 3.4 കിലോ മീറ്റര്‍ റോഡാണ് നവീകരിക്കുന്നത്. 11 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ശബരിമല തീര്‍ഥാടകരുടെ സഞ്ചാരം സുഗമമാക്കും. തീര്‍ഥാടനത്തിന് മുമ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വകുപ്പില്‍ പ്രത്യേക കോര്‍ ടീം രൂപീകരിച്ചിട്ടുണ്ട്. പ്രവൃത്തി വിലയിരുത്തുന്നതിന് ചീഫ് എൻജിനിയര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധന നടത്തിയതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡുകളുടെ നിലവാരം ഉയര്‍ത്തി. സംസ്ഥാന പാതകള്‍ നാലുവരിയായും പ്രധാന ജില്ല പാതകള്‍ രണ്ടുവരിയായും ഘട്ടം ഘട്ടമായി വികസിപ്പിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് എലവേറ്റഡ് ഹൈവേയും ബൈപാസും ആസൂത്രണം ചെയ്യുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ.യു. ജനീഷ്കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നവീത്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. മോഹനന് നായര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ ജി. ബാബുരാജന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Tags : Pramadam Pathanamthitta