ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ-സൗദി സംയുക്ത പ്രസ്താവന
Thursday, April 24, 2025 2:40 AM IST
സീനോ സാജു
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയുടെയും സൗദി അറേബ്യയുടെയും പ്രസ്താവന. ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയിൽ മറ്റു രാജ്യങ്ങൾക്കെതിരേയുള്ള തീവ്രവാദം ഉപേക്ഷിക്കണമെന്ന് ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്നു.
തീവ്രവാദത്തിന്റെ അടിസ്ഥാനത്തെ അതു നിലനിൽക്കുന്നിടത്ത് തകർക്കാനും തീവ്രവാദികളെ അതിവേഗം നിയമത്തിനുമുന്നിൽ കൊണ്ടുവരാനും മറ്റു രാജ്യങ്ങളോട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലെത്തിയപ്പോഴായിരുന്നു പഹൽഗാമിലെ ഭീകരാക്രമണം. സംഭവത്തെത്തുടർന്ന് സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്നലെ രാവിലെ ഡൽഹിയിലെത്തിയിരുന്നു.
കാഷ്മീർ വിഷയത്തിൽ സൗദി പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല എന്നതിനാൽ മോദിയുടെ സൗദി സന്ദർശനത്തിൽത്തന്നെ ആക്രമണം നടത്താൻ തീരുമാനിച്ചത് നയതന്ത്ര ചോദ്യങ്ങളുയർത്തിയിരുന്നു. ഇതിനുപിന്നാലെ ഇരു രാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവന ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനടക്കമുള്ള രാജ്യങ്ങളുടെ നിലപാടുകൾക്കെതിരായ പ്രസ്താവനയാണെന്നും നിർവചനമുണ്ട്.
രാജ്യാതിർത്തികളിലെ ഭീകരവാദത്തെ ഇരു രാജ്യങ്ങളും അപലപിച്ചതിനൊപ്പം മറ്റു രാജ്യങ്ങൾക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കാനായി ഡ്രോണുകളും മിസൈലുകളുമടങ്ങുന്ന ആയുധങ്ങൾ അപ്രാപ്യമാക്കാനും ഇന്ത്യയും സൗദി അറേബ്യയും തീരുമാനമെടുത്തിട്ടുണ്ടെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.