പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള പ്രതിബദ്ധത മാർപാപ്പയുടെ മുഖമുദ്ര: സിബിസിഐ
Tuesday, April 22, 2025 2:59 AM IST
ന്യൂഡൽഹി: ദരിദ്രരോടും അഭയാർഥികളോടും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ഫ്രാൻസിസ് മാർപാപ്പയുടെ മുഖമുദ്രയെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ).
സാമൂഹിക നീതി ലഭിക്കാത്തവർ, സാന്പത്തിക അസമത്വം അനുഭവിക്കുന്നവർ, മാനുഷിക അന്തസ് നഷ്ടപ്പെട്ടവർ തുടങ്ങിയവർക്കുവേണ്ടി അദ്ദേഹം എന്നും ശബ്ദമുയർത്തിയതായും പരിശുദ്ധ പിതാവിന്റെ വിയോഗത്തത്തുടർന്ന് സിബിസിഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വിവിധ രാഷ്ട്രങ്ങളെയും മതങ്ങളെയും അദ്ദേഹം പരസ്പരം ബന്ധിപ്പിച്ചു. വിനയത്തോടും തുറന്ന മനസോടുംകൂടിയ മതാന്തര സംഭാഷണത്തെ പരിശുദ്ധ പിതാവ് എന്നും പ്രോത്സാഹിപ്പിച്ചതായും സിബിസിഐ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഫ്രാൻസിസ് പാപ്പയുടെ വിയോഗവേളയിൽ ആഗോള കത്തോലിക്കാ സഭയ്ക്കൊപ്പം ഇന്ത്യയിലെ കത്തോലിക്കാ സഭയും പ്രാർഥനാപൂർവം പങ്കുചേരുന്നതായും കത്തോലിക്കാ മെത്രാൻ സമിതി അറിയിച്ചു.
അതോടൊപ്പം വിശിഷ്ട വ്യക്തികൾക്കും പൊതുജനങ്ങൾക്കും പരിശുദ്ധ പിതാവിന് ആദരാഞ്ജലി അർപ്പിക്കുന്നതിനുള്ള അവസരം സിബിസിഐ ആസ്ഥാനത്ത് ഇന്നു മുതൽ ഒരുക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കോയിക്കൽ അറിയിച്ചു.