മസ്തിഷ്കമരണം സംഭവിച്ച അമലിന്റെ അവയവങ്ങൾ നാലുപേർക്ക്
Friday, October 17, 2025 2:27 AM IST
തിരുവനന്തപുരം/ കൊച്ചി: വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം മലയിന്‍കീഴ് തച്ചോട്ടുകാവ് സ്വദേശി അമല്‍ ബാബു ഇനി നാലുപേർക്ക് ജീവനേകും.
ഈഞ്ചക്കലില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അമല്‍ (25) സഞ്ചരിച്ച ബൈക്ക് കഴിഞ്ഞ 12ന് രാത്രി ഒന്‍പതിന് കുണ്ടമണ്‍ കടവിനു സമീപം എതിര്‍വശത്തുനിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടന്‍തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 15ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. റിട്ട. എസ്ഐ എ. ബാബു-ഷിംല ദന്പതികളുടെ മകനാണ്. സഹോദരി: ആര്യ.
അമല്‍ ബാബുവിന്റെ ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവയാണു ദാനം ചെയ്തത്. ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പൊന്നാനി സ്വദേശി അജ്മലി(33)നു നൽകിയപ്പോൾ ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ രോഗിക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികള്‍ക്കും നൽകി.
അവയവങ്ങള്‍ എത്രയും പെട്ടെന്ന് അതത് ആശുപത്രികളില്‍ എത്തിക്കാന്‍ കെ സോട്ടോ നടപടി സ്വീകരിച്ചു. എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്റ്ററാണ് ഉപയോഗിച്ചത്. റോഡ് മാര്‍ഗമുള്ള ഗതാഗതവും പോലീസ് ക്രമീകരിച്ചിരുന്നു. കെ സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.
നന്ദി!
തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. അമല്‍ ബാബുവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
അവയവ വിന്യാസം വേഗത്തിലാക്കിയ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന് (കെ സോട്ടോ), പോലീസ് സേന, ജില്ലാ ഭരണകൂടങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയ എല്ലാവര്ക്കും മന്ത്രി നന്ദി അറിയിച്ചു.