രാഷ്ട്രപതി ദ്രൗപദി മുര്‍മു 22ന് ശബരിമലയിൽ
Friday, October 17, 2025 1:06 AM IST
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്നിധാനത്തെത്തുക ദേവസ്വംബോർഡിന്റെ ഗൂർഖ ജീപ്പിൽ. 22നു രാവിലെ പമ്പയിൽനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 12ന് സന്നിധാനത്തെത്തുന്ന തരത്തിലാണ് യാത്ര.
21ന് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി വൈകുന്നേരം രാജ്ഭവനില്‍ വിശ്രമിക്കും. പിറ്റേന്നു രാവിലെ ഒമ്പതോടെ തിരുവനന്തപുരത്തുനിന്നു ഹെലിക്കോപ്റ്ററില്‍ നിലയ്ക്കലെത്തും. അവിടെനിന്നു കാര്‍ മാര്‍ഗം പമ്പയിലെത്തിയശേഷം ദേവസ്വംബോർഡ് മരാമത്ത് കോംപ്ലക്സില്‍ വിശ്രമിക്കും. തുടര്‍ന്ന് പമ്പ സ്നാനം നടത്തുന്നതിനുള്ള ആലോചനയും ഷെഡ്യൂളിലുണ്ട്.
പമ്പയില്‍നിന്ന് ഇരുമുടിക്കെട്ട് നിറച്ചശേഷമാകും മല കയറുക. തുടര്‍ന്ന് രാവിലെ 11.15ന് സന്നിധാനത്തേക്കു പുറപ്പെടും. കനത്ത സുരക്ഷയിൽ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഗൂര്‍ഖ ജീപ്പിലായിരിക്കും യാത്ര. പമ്പയില്‍നിന്നു സന്നിധാനത്തേക്ക് ഗൂര്‍ഖ ജീപ്പ് പോകുന്നതു സംബന്ധിച്ച റിഹേഴ്ല്‍ ചെയ്യുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുമതിക്കുശേഷം റിഹേഴ്സല്‍ നടക്കും.
രാഷ്ട്രപതിയുടെ വാഹനത്തില്‍ അഞ്ചുപേരുണ്ടാകും. മറ്റ് അകമ്പടി ജീപ്പുകള്‍, മെഡിക്കല്‍ സംഘം, സുരക്ഷാ സംഘം എന്നിവരുമുണ്ടാകും. ഉച്ചയ്ക്ക് 12ന് സന്നിധാനത്തെത്തി ദര്‍ശനം നടത്തും. പിന്നീട് ദേവസ്വം ഗസ്റ്റ് ഹൗസിലെത്തും. തുടര്‍ന്ന് ഇതേ ജീപ്പില്‍തന്നെ മടങ്ങും. 3.15 ഓടെ പമ്പയിലെത്തും. പിന്നീട് നിലയ്ക്കലെത്തി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്കു മടങ്ങും.