ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിക്ക് യുഎസ് പച്ചക്കൊടി
Thursday, October 16, 2025 2:48 AM IST
കൊച്ചി: സമുദ്ര സസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന അനിശ്ചിതത്വം നീങ്ങിയതോടെ ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിക്ക് യുഎസ് അംഗീകാരം.
മത്സ്യബന്ധനത്തിനിടെ സമുദ്ര സസ്തനികൾക്കു കാര്യമായ ദോഷം സംഭവിക്കുന്നില്ലെന്നു തെളിയിക്കുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനത്തിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണു നടപടി.
യുഎസ് മറൈൻ മാമൽ പ്രൊട്ടക്ഷൻ നിയമപ്രകാരം, സമുദ്ര സസ്തനികളുടെ സംരക്ഷണത്തിൽ കർശനമായ നടപടികൾ സ്വീകരിക്കുന്ന രാജ്യങ്ങളിൽനിന്നു മാത്രമാണ് സീഫുഡ് ഇറക്കുമതിക്ക് അനുമതിയുള്ളത്. ഇന്ത്യയിൽ തിമിംഗലം, ഡോൾഫിൻ തുടങ്ങിയ കടൽ സസ്തനികളുടെ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമല്ലാതിരുന്നതിനാൽ ഈ നിയമം കയറ്റുമതിക്ക് വലിയ ഭീഷണിയായിരുന്നു.
ഈ പ്രതിസന്ധി മറികടക്കാൻ 2020ലാണ് സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി സമുദ്ര സസ്തനികളുടെ ശാസ്ത്രീയ കണക്കെടുപ്പ് (സ്റ്റോക് അസസ്മെന്റ്) പദ്ധതിക്കു തുടക്കമിട്ടത്.
സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ), ഫിഷറീസ് സർവേ ഓഫ് ഇന്ത്യ (എഫ്എസ് ഐ) എന്നിവയുടെ സഹകരണത്തോടെ നടത്തിയ പഠനം കടൽ സസ്തനികളുടെ നിലവിലെ സ്ഥിതിവിവരങ്ങൾ ശാസ്ത്രീയമായി വിലയിരുത്തി.
പഠനത്തിന്റെ ഒന്നാംഘട്ടത്തിൽ 18 ഇനം കടൽ സസ്തനികളുടെ സ്റ്റോക് അസസ്മെന്റ് പൂർത്തിയാക്കി. മത്സ്യബന്ധനത്തിനിടെ അബദ്ധത്തിൽ വലയിൽ കുടുങ്ങുന്ന സസ്തനികളുടെ എണ്ണം അനുവദനീയമായ പരിധിയിലും താഴെയാണെന്നും നിലനില്പിനു ഭീഷണിയല്ലെന്നും പഠനത്തിലൂടെ മനസിലായി.
സിഎംഎഫ്ആർഐയുടെ ഈ ശാസ്ത്രീയ റിപ്പോർട്ടാണ് യുഎസ് നാഷണൽ മറൈൻ ഫിഷറീസ് സർവീസിന്റെ (എൻഎംഎഫ്എസ്) അംഗീകാരം നേടുന്നതിൽ നിർണായകമായത്. ഇന്ത്യയിലെ സംവിധാനങ്ങൾ യുഎസ് നിലവാരത്തിനു തുല്യമാണെന്നും എൻഎംഎഫ്എസ് വിലയിരുത്തി.
കോടിക്കണക്കിനു ഡോളറിന്റെ വ്യാപാരം സുരക്ഷിതമാക്കാനും വലിയൊരു കയറ്റുമതിനിരോധനം ഒഴിവാക്കാനും ഈ പഠനം സഹായിച്ചതായി ഗവേഷണ പ്രോജക്ടിനു നേതൃത്വം നൽകിയ സിഎംഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് ഡോ. രതീഷ് കുമാർ രവീന്ദ്രൻ പറഞ്ഞു.