ടി.പി വധക്കേസിലെ പ്രതി രജീഷിന് ആയുർവേദ ചികിത്സ
Friday, October 17, 2025 2:27 AM IST
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് കണ്ണൂർ ആയുർവേദ ആശുപത്രിയിൽ ചികിത്സ. നാലാം പ്രതി പാട്യം പത്തായക്കുന്ന് കാരായിന്റവിട വീട്ടിൽ ടി.കെ. രജീഷാണ് കണ്ണൂർ താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ഒൻപതിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജയിലിൽനിന്നു ഡോക്ടർ പരിശോധിച്ചതിനെത്തുടർന്ന് ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആയുർവേദ ആശുപത്രിയിൽ ഡോക്ടർമാർ നടത്തിയ പരിശോധനയെത്തുടർന്നാണ് കിടത്തിച്ചികിത്സയ്ക്ക് വിധേയമായതെന്നാണ് സ്ഥിരീകരണം. ഡിഎംഒ അടക്കമുള്ള മെഡിക്കൽ ബോർഡ് ഇതിന് അംഗീകാരം നല്കുകയായിരുന്നു.
2018ൽ ടി.പി വധക്കേസ് പ്രതികൾ ജില്ലാ ആയുർവേദ ആശുപത്രിയിൽ സുഖചികിത്സ നടത്തിയത് വിവാദമായിരുന്നു. ഇതേത്തുടർന്ന് മാധ്യമങ്ങൾക്കു വിവരം ചോർത്തി നൽകിയെന്ന സംശയത്തിൽ ആശുപത്രി ജീവനക്കാരൻ സ്ഥലം മാറ്റമടക്കമുള്ള നടപടികൾക്ക് വിധേയമായിരുന്നു.
ടി.പി. വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് പരോൾ അനുവദിച്ചതുൾപ്പെടെ നിരന്തരം ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ആയുർവേദ കിടത്തിച്ചികിത്സ നടത്തുന്നതായുള്ള വിവരം പുറത്തുവരുന്നത്.
കോടതിയിൽ വിചാരണയ്ക്കെത്തിച്ച കൊടി സുനിയും സംഘവും പോലീസിനെ കാവൽ നിർത്തി മദ്യപിച്ചതിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.