വനഭൂമി: കെട്ടിടത്തിന്റെ വിസ്തൃതി നോക്കാതെ പട്ടയം നൽകാൻ തീരുമാനം
Thursday, October 16, 2025 2:48 AM IST
തിരുവനന്തപുരം: കൈവശം വച്ചിട്ടുള്ള വനഭൂമിയിലെ കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ പട്ടയം അനുവദിക്കാൻ തീരുമാനം. ഇതോടെ ഇടുക്കി ജില്ലയിലെ പട്ടയപ്രശ്നത്തിനു പൂർണ പരിഹാരമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. 1977 ജനുവരി ഒന്നിനു മുൻപു വനഭൂമി കൈവശം വച്ചിട്ടുള്ളവർക്കാണ് നിലവിൽ പട്ടയം നൽകിവരുന്നത്.
റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധനകൾക്കു ശേഷം കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് വനഭൂമിക്ക് 1993ലെ ഭൂപതിവു ചട്ടപ്രകാരം പട്ടയം നൽകുന്നത്. ഇത്തരത്തിൽ വനഭൂമി കൈവശം വച്ചവർ ഇക്കാലയളവിനിടെ വാണിജ്യ ആവശ്യത്തിനുള്ള കടകളും മറ്റും നിർമിച്ചിരുന്നു.
വീട് നിർമാണം, കാർഷികാവശ്യം, ചെറിയ കടകൾ എന്നിവയ്ക്കു പട്ടയം നൽകാൻ 2009ൽ റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിറക്കി. തുടർന്ന് എത്ര വിസ്തൃതിവരെയുള്ള കടകൾക്ക് പട്ടയം അനുവദിക്കാമെന്ന് സ്പഷടീകരണം ചോദിച്ചു കൊണ്ട് അന്നത്തെ ഇടുക്കി ജില്ലാ കളക്ടർ സർക്കാരിനു കത്ത് നൽകിയിരുന്നു.
നിയമത്തിൽ പരാമർശമില്ലാത്തതിനാൽ ചെറിയകടകൾക്ക് പട്ടയം നല്കാമെന്ന 2009ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ വനഭൂമിയിലെ പട്ടയം അനുവദിക്കൽ തടസപ്പെട്ടു.
കടകൾക്ക് എത്ര വിസ്തൃതി ആകാമെന്ന വിഷയത്തിലാണ് മന്ത്രിസഭ ഇക്കാര്യം പരിഗണിച്ചത്.ചട്ടത്തിൽ ഭേദഗതിവരുത്തുകയോ വിസ്തൃതി നോക്കാതെ കടകൾക്ക് പട്ടയം നല്കുകയോ വേണമെന്നായിരുന്നു റവന്യൂ വകുപ്പ് മന്ത്രിസഭയിൽ ആവശ്യപ്പെട്ടത്. ഇതേത്തുടർന്നാണ് കൈവശ ഭൂമിയിൽ നിർമാണ പ്രവൃത്തികൾ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിസ്തൃതി പരിഗണിക്കാതെ പട്ടയം നൽകാൻ മന്ത്രിസഭായോഗം അനുമതി നൽകിയത്.
1977നു മുന്പ് വനഭൂമി കൈവശം വച്ചിട്ടുള്ള 20,000 കുടുംബങ്ങൾക്കെങ്കിലും ഇനിയും പട്ടയം നൽകാനുണ്ടെന്നും അതിൽ ഭൂരിഭാഗം പേർക്കും ഈ തീരുമാനം ഗുണം ചെയ്യുമെന്നുമാണ് റവന്യു വകുപ്പിന്റെ കുറിപ്പിൽ പറയുന്നത്.