പ്രാഥമികാവശ്യങ്ങൾക്കും വിശ്രമിക്കാനും പോലീസ് സ്റ്റേഷനുകളിൽപോലും പരിമിതികളേറെയാണ്. രാഷ്ട്രീയക്കാരിൽനിന്നോ ഭരിക്കുന്ന പാർട്ടിയിൽനിന്നോ മന്ത്രിമാരിൽനിന്നോ ഉണ്ടാകുന്ന സമ്മർദമാകാം മേലുദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരിലേക്ക് കൈമാറുന്നത്. രാഷ്ട്രീയാതിപ്രസരത്തിലും അഴിമതിയിലും സ്വജനപക്ഷപാതങ്ങളിലും ഇഴപിരിഞ്ഞുകിടക്കുന്ന നമ്മുടെ ഭരണസംവിധാനത്തിന്റെ ദൂഷ്യവശമാണിത്. രാഷ്ട്രീയ-തീവ്രവാദ-വർഗീയ ബന്ധമുള്ളവർക്കെതിരേയുള്ള കേസുകളിൽ ഇടപെടുന്ന ഉദ്യോഗസ്ഥരും കടുത്ത സമ്മർദത്തിലാകാറുണ്ട്.
1988ലെ തസ്തികവിന്യാസം അനുസരിച്ചാണ് ഇപ്പോഴും പോലീസിൽ കാര്യങ്ങൾ. മൂന്നര പതിറ്റാണ്ടു കഴിഞ്ഞു. കുറ്റകൃത്യങ്ങൾ കൂടുതൽ സങ്കീർണമാകുകയും കുറ്റവാളികളുടെ എണ്ണം പെരുകുകയും ചെയ്തു. അതിനനുസരിച്ചുള്ള മാറ്റങ്ങൾ പോലീസ് സേനയിലും വരുത്തേണ്ടതുണ്ട്. പോലീസുകാർക്കും മനുഷ്യാവകാശങ്ങളുണ്ടെന്ന് സർക്കാരിനോ പൊതുസമൂഹത്തിനോ ഇതുവരെ തോന്നിയിട്ടില്ല. പോലീസുകാർ വിശുദ്ധരായിരിക്കണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അവർ പണിയെടുക്കുന്നത് നരകത്തിലല്ലെന്ന് നാം ഉറപ്പാക്കണം.
പോലീസിനെക്കുറിച്ചു ജനങ്ങൾക്കു പരാതിയില്ലാത്ത ദിവസങ്ങളില്ല. പക്ഷേ, പോലീസ് പരാതി പറയുന്നത് നമ്മളാരും കേൾക്കാറില്ല. കാരണം, അവരുടെ പരാതികൾ മിക്കവാറും അതു കേൾക്കേണ്ടവരെക്കുറിച്ചായതിനാൽ നിവൃത്തിയുണ്ടെങ്കിൽ പരാതിപ്പെടാൻ പോലും പലരും തയാറാകില്ല. പോലീസുകാരുടെ ആത്മഹത്യ, സ്വയംവിരമിക്കൽ, മാനസികസമ്മർദം തുടങ്ങിയ കാര്യങ്ങളില്‍ പഠനം നടത്താനും പരിഹാരമുണ്ടാക്കാനും പോലീസ് അക്കാഡമിയില്‍ തുടങ്ങിയ പോലീസ് റിസര്‍ച്ച് സെന്റര്‍ (പിആര്‍സി) ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
ആർക്കും ഏതു സമയത്തും ആശ്രയിക്കാവുന്ന, നിർഭയമായി കടന്നുചെല്ലാവുന്ന ഇടമായി പോലീസ് സ്റ്റേഷനുകൾ മാറിയെന്നു കഴിഞ്ഞദിവസം പറഞ്ഞത്, മുഖ്യമന്ത്രി പിണറായി വിജയനാണ്. പക്ഷേ, പോലീസുകാർ ആശ്രയത്തിനും സമാധാനത്തിനുമായി എവിടെപ്പോകും എന്നുകൂടി പറയാൻ സർക്കാരിനു ബാധ്യതയുണ്ട്.