പണ്ട് വില്ലന്റെ കൈയിലിരുന്ന മദ്യക്കുപ്പി ഇന്നു കൗമാരനായകന്റെപോലും കൈയിലാകുന്പോൾ മദ്യത്തിനും താരപരിവേഷമായി. 20,000 കോടിക്കടുത്ത് രൂപയ.ുടെ മദ്യം ഒരു വർഷം കുടിച്ചുതീർക്കുന്ന കേരളത്തിന്റെ ദുർവിധിയിലേക്ക് കുട്ടികളെയും ആനയിക്കുന്ന ഈ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കൊടിയിൽ തെളിയുന്നത് തലയോട്ടിയും എല്ലുകളുമാണ്.
സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തികവർഷം 19,088.68 കോടി രൂപയുടെ മദ്യമാണ് മലയാളികൾ കുടിച്ചുതീർത്തത്. 2022-23 സാമ്പത്തികവർഷം ഇത് 18,510.98 കോടിയായിരുന്നു. നികുതിയിലൂടെ സര്ക്കാര് ഖജനാവില് എത്തിയത് 16,609.63 കോടി രൂപ. പോലീസ് സ്റ്റേഷനുകളിലെ എഫ്ഐആറുകളിൽനിന്ന് മദ്യപിച്ച് കുറ്റകൃത്യത്തിലേർപ്പെട്ടവരുടെ കണക്കുകൂടി ശേഖരിച്ച് സർക്കാർ പുറത്തുവിടണം.
എങ്കിൽ മാത്രമേ 16,609.63 കോടി രൂപ നികുതി വാങ്ങി സർക്കാർ ജനങ്ങൾക്കു കൊടുത്തത് എന്താണെന്നതിന്റെ കൃത്യമായ വിവരം പുറത്തുവരികയുള്ളൂ. മദ്യം തകർത്തു തരിപ്പണമാക്കിയ വ്യക്തിബന്ധങ്ങൾ, കുടുംബബന്ധങ്ങൾ, തൊഴിലുകൾ; മദ്യലഹരിയിൽ സംഭവിച്ച കൊലപാതകങ്ങൾ, മറ്റു കുറ്റകൃത്യങ്ങൾ, അപകടങ്ങൾ, സാന്പത്തിക തകർച്ചകൾ, രോഗങ്ങൾ, ആത്മഹത്യകൾ എന്നിവയ്ക്കൊന്നും കണക്കില്ല.
ചെറുപ്പത്തിലേ തുടങ്ങുന്ന മദ്യപാനം ഇതിന്റെയൊക്കെ വ്യാപ്തി പലമടങ്ങാക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കോട്ടകെട്ടി ഈ അരാജകത്വത്തെ വെള്ളിത്തിരയിൽ വെളുപ്പിച്ചെടുക്കേണ്ടതുണ്ടോ? സെൻസർ ബോർഡ് ഇതറിയുന്നില്ലേ?
ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ കേരളം കണ്ടത്, സെക്സും വയലൻസും നിറഞ്ഞ അണിയറക്കഥകളാണ്. പക്ഷേ, അനാവശ്യമായ കൗമാര മദ്യപാനരംഗങ്ങളും അതിന്റെ മഹത്വവത്കരണവും അണിയറയ്ക്കു പുറത്തും ഇരതേടിയിറങ്ങുകയാണ്. പാട്ടുപാടി, നൃത്തം ചെയ്ത് കുട്ടികളെയും ഒപ്പം രാജ്യത്തെയും നാശത്തിലേക്കു കൊണ്ടുപോകുന്ന "ദി പൈഡ് പൈപ്പർ ഓഫ് ഹാമെലിൻ' കേരളത്തിൽ അവതരിക്കുന്നത് സിനിമയായിട്ടാണെങ്കിൽ കരുതിയിരിക്കണം.