ഗോവധ നിരോധനനിയമം രാജ്യത്ത് മുന്പേയുണ്ടായിരുന്നു. പക്ഷേ, ബിജെപി അധികാരത്തിലെത്തിയതോടെയാണ് അത് ഭീതിതമാംവിധം ഉപയോഗിക്കപ്പെട്ടത്. മതപരിവർത്തന നിയമ ഭേദഗതിയും ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ബുൾഡോസറായി മാറാൻ അനുവദിക്കരുത്.
കർണാടകത്തിൽ ബിജെപി കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമമായ, "മതസ്വാതന്ത്ര്യ സംരക്ഷണ നിയമം 2022', കോൺഗ്രസ് 2023 ജൂണിൽ റദ്ദാക്കി. കുറ്റാരോപിതർ നിരപരാധിത്വം തെളിയിക്കേണ്ടിവരുന്ന വ്യവസ്ഥകളാണ് റദ്ദാക്കാൻ കാരണമെന്ന് ഊർജമന്ത്രി കെ.ജെ. ജോർജ് അന്ന് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ശക്തമായ നിയമം നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഒറീസ, ഛത്തീസ്ഘട്ട്, മധ്യപ്രദേശ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിങ്ങനെ ഒമ്പത് സംസ്ഥാനങ്ങളിലാണ് മതപരിവർത്തന നിരോധന നിയമങ്ങൾ നിലവിലുള്ളത്.
അരുണാചൽപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ത്രിപുര, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമനിർമാണത്തിനുള്ള ശ്രമത്തിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കൊക്കെ യുപി മാതൃകയാകാനിടയുണ്ട്. അതേസമയം, മറ്റു മതങ്ങൾ സ്വീകരിച്ചവരെ വീണ്ടും ഹിന്ദു മതത്തിലേക്ക് കൂട്ട മതപരിവർത്തനം നടത്തുന്ന ‘ഘർവാപസി’ സംഘപരിവാർ വിഘ്നമില്ലാതെ നടത്തുന്നുമുണ്ട്. കേസോ അന്വേഷണമോ ഒന്നുമില്ല.
യുപിയിലെ തെരഞ്ഞെടുപ്പു പരാജയവും പാർട്ടിയിലെ തമ്മിലടിയും ദോഷമായി ഭവിച്ചതോടെയാവാം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വർഗീയവാദികളെ പ്രീണിപ്പിക്കുന്ന പുതിയ ഭേദഗതി കൊണ്ടുവന്നത്. അതു പാർട്ടിക്കു ഗുണകരമായിരിക്കും; രാജ്യത്തിന് ഒട്ടുമല്ല. യഥാർഥ രാജ്യസ്നേഹികൾ ഇതിനെതിരേ നിലകൊള്ളേണ്ടതുണ്ട്. പാക്കിസ്ഥാനിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും അനുഭവിക്കുന്നത് തങ്ങൾ അനുഭവിക്കേണ്ടിവരുമോയെന്ന ആശങ്ക ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് ഉണ്ടാകരുത്.