ക്രിമിനൽ കേസ് പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ചു തകർക്കുന്നതിനെതിരേ സുപ്രീംകോടതി പല തവണ മുന്നറിയിപ്പു കൊടുത്തിരുന്നു. ഇത്തരം തകർക്കലുകൾക്കാണ് അടുത്ത വാദം കേൾക്കുന്ന ഒക്ടോബർ ഒന്നുവരെ കോടതി താത്കാലിക സ്റ്റേ പുറപ്പെടുവിച്ചത്. തനിക്കു ശരിയെന്നു തോന്നുന്നതൊക്കെ നടപ്പാക്കുക എന്നത് ഏകാധിപതികളുടെ മാത്രം ശൈലിയാണ്. പക്ഷേ, ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും അധികാരത്തിലിരിക്കുന്നവർക്ക് പരിമിതികളുണ്ടെന്നും ഉത്തർപ്രദേശ് ഉൾപ്പെടെ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഭരിക്കുന്ന മുഖ്യമന്ത്രിമാർക്ക് മനസിലായിട്ടില്ല. ഒരു വ്യക്തി കുറ്റാരോപിതനാണെന്ന കാരണംകൊണ്ടുമാത്രം വീട് പൊളിക്കുന്നതിന്റെ നിയമസാധുത സുപ്രീംകോടതി സെപ്റ്റംബര് രണ്ടിനു ചോദ്യം ചെയ്തിരുന്നു.
സർക്കാരുകൾ ബുൾഡോസർ രാജ് നടപ്പാക്കുന്നത് നിയമങ്ങൾക്കു മുകളിലൂടെ ബുൾഡോസർ ഓടിച്ചുകയറ്റുന്നതിന് തുല്യമാണെന്നായിരുന്നു കോടതി നിരീക്ഷണം. ഇതു മനുഷ്യത്വരാഹിത്യത്തിന്റെ പരിധിയിൽ വരും. ബുൾഡോസർ രാജിന്റെ ദുരന്തങ്ങൾ ഏറ്റവുമധികം അനുഭവിക്കുന്നവർ വഖഫ് നിയമത്തിന്റെ പേരു പറഞ്ഞ് രാജ്യത്ത് മറ്റു പലയിടങ്ങളിലും മറ്റുള്ളവരുടെ ഭൂമി സ്വന്തമാക്കുകയാണ്. അതായത്, മനുഷ്യത്വവും നീതിയും എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് നാം കരുതുന്നില്ല. ഇത് ആഗോള പ്രതിഭാസമാണെന്നാണ് മാർപാപ്പയും ഗ്രാൻഡ് ഇമാമും ഓർമിപ്പിക്കുന്നത്. ഹമാസ്-ഇസ്രയേൽ യുദ്ധത്തിലും റഷ്യ-യുക്രെയ്ൻ യുദ്ധത്തിലുമൊക്കെ അടിസ്ഥാനപരമായ മനുഷ്യത്വരാഹിത്യം അതിന്റെ സകല ലക്ഷണങ്ങളും കാണിക്കുന്നുണ്ട്.
“ഇരകളുടെ എണ്ണത്തിൽ ഭയാനകമായ വർധന ഉണ്ടാക്കുന്ന വ്യാപകമായ അക്രമങ്ങളും സംഘർഷങ്ങളുംകൊണ്ട് അടയാളപ്പെടുത്തപ്പെട്ടതാണ് മനുഷ്യത്വരാഹിത്യം എന്ന ആഗോള പ്രതിഭാസം. സമാധാനപരവും യോജിപ്പുള്ളതുമായ ജീവിതാന്തരീഷം അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ തലമുറകളിൽനിന്ന് നമ്മൾ അവ പാരന്പര്യമായി സ്വീകരിച്ചു. അതു നമ്മുടെ മക്കൾക്കും പേരക്കുട്ടികൾക്കുമായി കൈമാറുമെന്നു പ്രതീക്ഷിക്കാം.”
‘ഇസ്തിഖ്ലാൽ 2024 സംയുക്ത പ്രഖ്യാപന’ത്തിന്റെ സന്ദേശം മനുഷ്യവംശത്തിനുവേണ്ടിയുള്ളതാണ്. കാലാവസ്ഥാ വ്യതിയാനത്തെയും മനുഷ്യത്വത്തെയുംകുറിച്ചുള്ള ആ വാക്കുകൾ അംഗീകരിക്കുന്നുണ്ടോയെന്നു ചോദിക്കുന്നതും ഭൂമിയെ സമാധാനത്തിൽ നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടോയെന്നു ചോദിക്കുന്നതും ഒന്നുതന്നെയാണ്.