അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പുതിയ ശതകോടീശ്വരൻമാരുള്ള രാജ്യം ഇന്ത്യയാണ്. മഹാഭൂരിപക്ഷം വരുന്ന മനുഷ്യർക്കെന്തു ഗുണം? ഒരിക്കൽ ഉടുതുണിക്കു മറുതുണിയില്ലാതിരുന്ന കേരളത്തിലെ വിപ്ലവക്കാരുൾപ്പെടെ പല നേതാക്കളുടെയും ഇപ്പോഴത്തെ ആസ്തി എത്രയാണെന്ന് അവർക്കുമറിയില്ല. അവരുടെ മക്കളുടെ വരുമാനവും ആർഭാട ജീവിതവുമൊക്കെ വിപ്ലവത്തിന്റെയും ജനാധിപത്യത്തിന്റെയും ഒറ്റുകാശാണ്.
അതേസമയം, വിലക്കയറ്റത്തിൽ പൊറുതിമുട്ടിയവരും മുൻവാതിൽ നിയമനം മുട്ടിയവരും രാഷ്ട്രീയംകൊണ്ട് സന്പാദിക്കാത്തവരുമൊക്കെ വിൽക്കാനൊരു കാണവുമില്ലാതെ വിഷമിക്കുന്നുണ്ട്. വർഗീയ ധ്രുവീകരണത്തിന്റെയും വിപ്ലവ വായാടിത്തങ്ങളുടെയും മണ്ണിൽ തങ്ങളുടെ ഏകാധിപത്യമുഖം പൂഴ്ത്തിവച്ചിരിക്കുന്നവരോട് ചോദ്യം ചോദിക്കുന്നവരുടെ എണ്ണം കുറയുകയാണ്.
മതം ആക്രമിക്കാനും ആക്രമിക്കപ്പെടാനുമുള്ള അടയാളമായി. ആള്‍ക്കൂട്ടക്കൊലപാതകം, ഗോസംരക്ഷണത്തിന്റെ പേരിലെ അക്രമങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ആറാഴ്ചയ്ക്കകം അറിയിക്കാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്. കൊല്ലുന്ന ആൾക്കൂട്ടങ്ങൾ യാദൃച്ഛികതയല്ല. അവരെ ഒരുക്കിക്കൊണ്ടുവന്നതാണെന്നു മാത്രം തിരിച്ചറിയണം.
ഏതാണ്ട് എല്ലാത്തിനോടും നാം സമരസപ്പെട്ടുകഴിഞ്ഞു. മത്സരങ്ങളും ആഘോഷങ്ങളും സദ്യകളുമെല്ലാം ഓണത്തിന്റെ ഭാഗമാണ്. പക്ഷേ, അതിന്റെ കരുത്തുറ്റ പ്രമേയം രാഷ്ട്രീയമാണ്. സ്വാതന്ത്ര്യത്തിലും സമത്വത്തിലും മതേതരത്വത്തിലും അടിസ്ഥാനപ്പെടുത്തിയ ജനാധിപത്യ രാഷ്ട്രീയം. ‘മാവേലി നാടു വാണീടും കാലം’ എന്നത് രാഷ്ട്രീയ ഗാനമാണ്. ജനവിരുദ്ധ ഭരണാധികാരികൾ ഭയപ്പെടേണ്ട വിപ്ലവഗാനം.
ജനം അതു മനസിലാക്കുവോളം മാത്രമേ, കള്ളവും ചതിയും ചങ്ങാത്ത മുതലാളിത്തവും വർഗീയതയും രാഷ്ട്രീയമാക്കിയവർക്ക് നിലനിൽപ്പുള്ളൂ. അതോർമിപ്പിക്കാനാണ് മാവേലി പാതാളം താണ്ടിയെത്തുന്നത്. ഓർമയുണ്ടായിരിക്കണം. എല്ലാ വായനക്കാർക്കും ഓണത്തിന്റെ ആശംസകൾ..!