ഏറ്റവുമൊടുവിലായി, മഞ്ഞക്കാർഡ് ഉടമകൾക്കു നൽകുന്ന സൗജന്യ ഓണക്കിറ്റിന്റെ വിതരണം ചെലവുചുരുക്കലിന്റെ ഭാഗമായി റേഷൻകടകളിൽനിന്നു മാറ്റി സപ്ലൈകോ വില്പനശാലകൾ വഴിയാക്കാൻ സർക്കാർ ആലോചിക്കുകയാണത്രേ. ആരാണ് ഈ സൗജന്യ കിറ്റിന്റെ ഗുണഭോക്താക്കൾ എന്നറിയുന്പോഴാണ് ഈ ചെലവുചുരുക്കൽ നടപടിയുടെ ക്രൂരത വെളിവാകുന്നത്.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരും വയോധികരും തനിച്ചു താമസിക്കുന്നവരുമൊക്കെയാണ് ഈ കിറ്റിന് അർഹതയുള്ളവർ. കേരളത്തിലെ റേഷൻകടകളുടെ എണ്ണം 14,500 ആണെങ്കിൽ സപ്ലൈകോ വില്പനശാലകളുടെ എണ്ണം 1,600 മാത്രം. അതായത്, കിറ്റ് വാങ്ങണമെങ്കിൽ പലരും ഏറെ ദൂരം യാത്ര ചെയ്തു സപ്ലൈകോ ഉള്ളിടത്ത് എത്തണം.
ഓട്ടോറിക്ഷയിൽ പോകേണ്ടിവന്നാൽ കിറ്റിനേക്കാൾ കൂടിയ പണം വണ്ടിക്കൂലിയാകും. അതുകൊണ്ടു പലരും കിറ്റ് വേണ്ടെന്നു വച്ചേക്കും. ഈ ഗതികെട്ടവർ സൗജന്യകിറ്റ് വേണ്ടെന്നുവച്ചാൽ ധനസ്ഥിതിക്ക് അതുമൊരു തണലാകുമെന്നതാണ് ധനവകുപ്പിന്റെ ദുഷ്ടലാക്കെങ്കിൽ പാവപ്പെട്ടവരുടെ പക്ഷത്താണ് ഞങ്ങൾ എന്നു മേലിൽ മുദ്രാവാക്യം വിളിക്കരുത്.
ഇനി ചെലവുചുരുക്കലിന്റെ മറ്റൊരു വിപ്ലവം ഇതാ; വിവിധ വിദഗ്ധ സമിതികളിൽ അംഗങ്ങളാകുന്നവർക്ക് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ഏഴുവർഷംകൊണ്ട് ഖജനാവിൽനിന്നു കൊടുത്തത് കോടികൾ. പാർട്ടി അനുഭാവികളായ ഇഷ്ടക്കാരെ വിവിധ കമ്മിറ്റികളിൽ ഒരേ സമയം നിയോഗിച്ചുകൊണ്ടാണ് ലക്ഷങ്ങൾ സമ്മാനിക്കുന്നത്.
ഇടതു സർക്കാർ അധികാരത്തിൽ വന്ന 2016 മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യമിട്ട് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതികളിലെല്ലാം ഇടംകിട്ടിയ ഒരാൾ ഇതിനകം അരക്കോടിയോളം രൂപ കൈപ്പറ്റിയെന്നാണ് നിയമസഭാംഗങ്ങളുടെ ചോദ്യങ്ങൾക്ക് സർക്കാർതന്നെ നൽകിയ മറുപടി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, വിദ്യാകിരണം, കരിക്കുലം കമ്മിറ്റിയുടെ സ്റ്റിയറിംഗ് കമ്മിറ്റി, ഖാദർ കമ്മിറ്റി, പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റി, കെഇആർ പരിഷ്കരണ കമ്മിറ്റി, പുസ്തകനിർമാണം തുടങ്ങിയ വിവിധ സമിതികളിൽ നിയോഗിച്ചുകൊണ്ടാണ് ഇഷ്ടക്കാർക്ക് ശന്പളവും യാത്രാബത്തയുമൊക്കെയായി ലക്ഷങ്ങൾ കൊടുക്കുന്നത്.
42.5 ലക്ഷം രൂപയാണ് ഒരു വിദ്യാഭ്യാസ വിദഗ്ധൻ ഇങ്ങനെ വാങ്ങിയെടുത്തത്. ഓർക്കണം; പ്രിൻസിപ്പൽ, പ്രഫസർ പോലുള്ള പദവികളിൽനിന്നു വിരമിച്ചിട്ട് നല്ലൊരു തുക പെൻഷൻ കിട്ടുന്നവർക്കാണ് സർക്കാരിന്റെ വക ഈ ഇഷ്ടദാനം; അതും സംസ്ഥാനം സാന്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്പോൾ.
സാന്പത്തികമായി ചുരുങ്ങാനും വലിയാനുമുള്ള ബാധ്യത സാധാരണക്കാരനു മാത്രമേയുളളൂ എന്നതാണോ നിങ്ങളുടെ പ്ലാൻ ബി? കാലിയായ ബക്കറ്റിന് ഓട്ടകൂടി ഇടരുത്.