ഹസീനയുടെ ഭരണത്തിൽ ബംഗ്ലാദേശ് വലിയ കുതിപ്പാണു നടത്തിയത്. 2023ൽ ആളോഹരി ജിഡിപിയിൽ ഇന്ത്യയേക്കാൾ വളർച്ച നേടിയ രാജ്യമാണ് ബംഗ്ലാദേശ്. 2013-23 കാലയളവിൽ ഏഷ്യ-പസഫിക് മേഖലയിൽ 4.3 ശതമാനമായിരുന്നു ശരാശരി സാമ്പത്തികവളർച്ചയെങ്കിൽ ബംഗ്ലാദേശിന്റെ വളർച്ച 6.5 ശതമാനമാണ്. ഈ കാലയളവിൽ ബംഗ്ലാദേശിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലും വലിയ മുന്നേറ്റമുണ്ടായി.
2020ലെ മാനവ വികസന ഇൻഡെക്സിലും ബംഗ്ലാദേശ് ഇന്ത്യയേക്കാൾ മികച്ച നേട്ടം കൈവരിച്ചു. ശിശുമരണനിരക്കു കുറയ്ക്കുന്നതിലും ബംഗ്ലാദേശ് മികവു കാട്ടി. 1973ൽ 151.4 ആയിരുന്ന ശിശുമരണനിരക്ക് 2022ൽ 24.1ലേക്ക് കുറച്ചുകൊണ്ടുവന്നു. എന്നാൽ, ഇത്തരം സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾക്കിടയിലും രാജ്യത്തെ രാഷ്ട്രീയ അവകാശങ്ങളും വൈവിധ്യങ്ങളും വലിയ വെല്ലുവിളി നേരിട്ടു. ജനകീയ അവകാശങ്ങളും സംഘടനാ സ്വാതന്ത്ര്യവും നിയമവാഴ്ചയും ഹനിക്കപ്പെട്ടു.
സ്വതന്ത്രമായ തെരഞ്ഞെടുപ്പുപോലും ഇല്ലെന്നായി. ഈ വർഷമാദ്യം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരുന്നു. മുഖ്യ പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് ഖാലിദ സിയയെ ജയിലിലടയ്ക്കുകയും ചെയ്തു. തൊഴിലില്ലായ്മ പെരുകിയതും സംവരണനയത്തിലെ പാളിച്ചകളും ഹസീനയ്ക്കു വിനയായി.
ഇന്ത്യയുമായി ഏറെ സൗഹൃദം പുലർത്തിയിരുന്ന ഹസീന അട്ടിമറിക്കപ്പെട്ടത് ഇന്ത്യ ഏറെ ഗൗരവത്തിലാണ് കൈകാര്യം ചെയ്യുന്നത്. ഹസീനയ്ക്ക് അഭയം നൽകിയ ഇന്ത്യ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ഹസീനയുടെ അവാമി ലീഗ് ഒഴികെയുള്ള ബംഗ്ലാദേശിലെ പാർട്ടികൾക്ക് ഇന്ത്യയോട് അത്ര സൗഹൃദമില്ല.
പാക്കിസ്ഥാനോടും ചൈനയോടും ആഭിമുഖ്യം പുലർത്തുന്നവരാണവർ. കൂടാതെ, ഇന്ത്യയുടെ ഏറ്റവും വലിയ അതിർത്തി പങ്കാളിത്തമുള്ള രാജ്യത്തുണ്ടാകുന്ന അസ്വസ്ഥതകൾ കരുതിയിരിക്കുകയും വേണം. ഇന്നലെ ന്യൂഡൽഹിയിൽ സർവകക്ഷി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. 19,000 ഇന്ത്യക്കാർ ബംഗ്ലാദേശിലുണ്ടെന്നും ഇതിൽ 9,000 പേർ വിദ്യാർഥികളാണെന്നുമാണ് സർക്കാർ വിശദീകരിച്ചിരിക്കുന്നത്. വിദ്യാർഥികളിൽ മിക്കവരും ഇന്ത്യയിലേക്കു മടങ്ങിയിട്ടുണ്ട്.
അയൽരാജ്യത്തുണ്ടായ അരാജകത്വത്തിന്റെ അസ്വസ്ഥതകൾ രാജ്യത്തേക്കും പടരാതിരിക്കാൻ നമ്മുടെ ഭരണാധികാരികൾ അതീവജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ഒപ്പം, ബംഗ്ലാദേശ് നൽകുന്ന പാഠങ്ങൾ പഠനവിധേയമാക്കുകയും വേണം.