സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊലപാതകം വരെ ചെയ്യിച്ചിരിക്കുന്നു. ഇത്തരം ഗുരുതരമായ ആരോപണങ്ങൾ സംസ്ഥാനത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരേ ഉയരുന്നത് ആദ്യമായാണ്. ഇതിനെല്ലാം പൊളിറ്റിക്കൽ സെക്രട്ടറി ഒത്താശ ചെയ്യുന്നുവെന്ന ആരോപണവും ഞെട്ടലുളവാക്കുന്നതാണ്.
മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും കൂടുതൽ തെളിവുകൾ സഹിതം പരാതി രേഖാമൂലം നൽകിയെന്നാണ് എംഎൽഎ അവകാശപ്പെട്ടിരിക്കുന്നത്. ഒരു ജനാധിപത്യസർക്കാരിന്റെ ഏറ്റവും പ്രാഥമികമായ കടമയാണ് സംശുദ്ധമായ നീതിന്യായ സംവിധാനം ഉറപ്പാക്കുകയെന്നത്. പോലീസ് മേധാവിക്കു തൊട്ടുതാഴെയായി സംസ്ഥാനത്തു ക്രമസമാധാനം ഉറപ്പാക്കാൻ പോലീസ് സേനയെ സജ്ജമാക്കുന്നതും നിയന്ത്രിക്കുന്നതും ആരോപണവിധേയനായ എഡിജിപിയാണ്. ഇത്തരത്തിൽ ആഭ്യന്തരവകുപ്പിലെ സുപ്രധാന തസ്തികയിലിരിക്കുന്ന ഉദ്യോഗസ്ഥനെതിരേ ഭരണപക്ഷത്തുള്ള എംഎൽഎ എന്തിന്റെ പേരിലായാലും വ്യാജ ആരോപണം ഉന്നയിക്കുമെന്നു വിശ്വസിക്കാനാവില്ല.
അവിഹിതമായ എന്തെങ്കിലും നേട്ടത്തിനാണ് എംഎൽഎ നിരന്തരമായി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെങ്കിൽ അദ്ദേഹത്തിനെതിരേ കേസെടുത്ത് ജയിലിലടയ്ക്കണം. സത്യവിരുദ്ധമായ കാര്യങ്ങളാണ് എംഎൽഎ പറയുന്നതെങ്കിൽ അദ്ദേഹത്തെ പരസ്യമായി ശാസിക്കാനും തള്ളിപ്പറയാനും സിപിഎമ്മും മുഖ്യമന്ത്രിയും മടിക്കുന്നതെന്തുകൊണ്ടാണ്? ഇവിടെയാണ് എന്തെല്ലാമോ ചീഞ്ഞുനാറുന്നുവെന്ന് ജനങ്ങൾക്കു വിശ്വസിക്കേണ്ടിവരുന്നത്.
ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അസോസിയേഷൻ സംസ്ഥാനസമ്മേളന വേദിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഒട്ടുംതന്നെ ആത്മാർഥതയില്ലാതെയാണെന്ന് മണിക്കൂറുകൾക്കകംതന്നെ ബോധ്യമായി. പോലീസ് മേധാവിയുടെ നേതൃത്വത്തിലാണെങ്കിലും എഡിജിപിയുടെ കീഴുദ്യോഗസ്ഥർക്ക് എന്ത് അന്വേഷണമാണ് നടത്താനാകുക? കുറ്റാരോപിതരെ മുഖ്യമന്ത്രി കൈവിടില്ലെന്ന വ്യക്തമായ സന്ദേശം നൽകിക്കൊണ്ടു നടത്തുന്ന അന്വേഷണം ആരുടെ കണ്ണിൽ പൊടിയിടാനാണ്? എംഎൽഎമാരടക്കമുള്ള പല സിപിഎം നേതാക്കളും ഇപ്പോഴുയർന്നുവന്നിരിക്കുന്ന ആരോപണങ്ങളിൽ അസ്വസ്ഥരാണ്.
സംസ്ഥാന സെക്രട്ടറിയടക്കം ആരും കുറ്റാരോപിതരെ സംരക്ഷിച്ചു രംഗത്തു വന്നിട്ടില്ല. പലരും എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ ശക്തമായ അന്വേഷണം വേണമെന്ന നിലപാടുകാരുമാണ്. എന്നാൽ, ഇക്കാര്യം തുറന്നുപറയാൻ എല്ലാവരും മടിക്കുന്നു. അദൃശ്യമായ ഒരു ഭയം സിപിഎമ്മിലെയും ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ നേതാക്കളെയും ബാധിച്ചിരിക്കുന്നുവെന്നതാണു യാഥാർഥ്യം.രാജാവ് നഗ്നനാണെന്നു ബോധ്യമുണ്ടെങ്കിൽ അതു വിളിച്ചുപറയാൻ ഭയപ്പെടുന്നവർക്കു ചേർന്നതല്ല ജനസേവനം. ജനനേതാക്കളെന്നല്ല, നിങ്ങളെ കൊട്ടാരം സേവകരെന്ന് പൊതുജനം വിലയിരുത്തുമെന്നു മറക്കരുത്.