പാക്കിസ്ഥാനിലെ മനുഷ്യവിരുദ്ധ മതനിന്ദാ നിയമത്തിൽ എപ്പോഴുമുള്ള തൊണ്ടിമുതലാണ് ബൈബിൾ. യുപിയിലെ കേസും ഇതിനു സമാനമാണ്. ഹിന്ദുത്വ സംഘടനാ പ്രവർത്തകർ സ്ഥലത്തെത്തി ഗുപ്ത ഉൾപ്പെടെയുള്ളവരിൽനിന്ന് ബൈബിളിന്റെ കോപ്പികൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് പട്ടേൽ പരാതിയിൽ പറഞ്ഞിരുന്നു. പാക്കിസ്ഥാനിലെന്നപോലെ ബൈബിൾ അപ്രഖ്യാപിത നിയമവിരുദ്ധ ഗ്രന്ഥമായി രൂപാന്തരപ്പെടുത്തുന്നത് എത്ര തന്ത്രപരമായിട്ടാണ്.
ബൈബിൾ ഏതോ നിരോധിത ഗ്രന്ഥമാണെന്ന പൊതുബോധം സ്ഥാപിച്ചെടുക്കാനാവാം പരാതിക്കാരുടെ ശ്രമം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, വർഗീയവാദികൾക്ക് പോലീസ് ഒത്താശ ചെയ്തു എന്നതാണ്. പാക്കിസ്ഥാനിൽ മതനിന്ദാ നിയമവുമായി ആരെങ്കിലും ന്യൂനപക്ഷങ്ങൾക്കെതിരേ ഇറങ്ങിയാൽ അവിടെ പോലീസ് പരാതിക്കാരനൊപ്പമായിരിക്കും. കോടതിക്കും വിഭിന്നാഭിപ്രായമുണ്ടാകാറില്ല. പക്ഷേ, ഇവിടെ കോടതി കർശനമായ നിലപാടെടുത്തു.
2007 മുതൽ സിടി സ്കാൻ ടെക്നീഷനായിരുന്ന ഗുപ്തയെ കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ ജോലി ചെയ്തിരുന്ന ആശുപത്രിവളപ്പിലെ വസതിയിൽനിന്നു പുറത്താക്കി. താൻ നിയമപരമായി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടില്ലെന്നും എന്നാൽ, 2004 മുതൽ പ്രാർഥനായോഗങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വർഗീയവത്കരിക്കപ്പെട്ട പ്രാദേശിക മാധ്യമങ്ങളുടെ പങ്കും എടുത്തുപറയേണ്ടതാണ്. അഞ്ചു ലക്ഷം രൂപവരെ നൽകിയാണ് ഗുപ്ത ആളുകളെ മതപരിവർത്തനം നടത്തിയത് എന്നുവരെ ആ മാധ്യമങ്ങൾ പ്രചരിപ്പിച്ചു.
വർഗീയവത്കരിക്കപ്പെട്ട പോലീസിനും മാധ്യമങ്ങൾക്കുമൊപ്പം ദുരുപയോഗിക്കാൻ ഏറെ സാധ്യതകളുള്ള നിർബന്ധിത മതപരിവർത്തന നിയമംകൂടി സംഘപരിവാറിന്റെ കൈയിലേക്ക് സർക്കാരുകൾ വച്ചുകൊടുക്കുന്പോൾ സംഭവിക്കുന്ന ആപത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്; ആവർത്തിക്കാൻ ഏറെ സാധ്യതയുള്ളതും. പാക്കിസ്ഥാന്റെ മതഭ്രാന്തുകളെ വിമർശിക്കാൻ യോഗ്യതയില്ലാതാകുന്ന ഇന്ത്യ രൂപംകൊള്ളുകയാണോ?