തടിവെട്ടും സ്വർണക്കടത്തുമടക്കമുള്ള ക്രിമിനൽ സംഭവങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർക്കു വ്യക്തമായ പങ്കുണ്ടെന്നാണ് അൻവർ കുറ്റപ്പെടുത്തിയത്. കൂടുതൽ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്ക് ഇതിൽ മനസറിവുണ്ടെന്നും കടത്തിപ്പറഞ്ഞതോടെ ആരോപണത്തിന്റെ കുന്തമുന മുഖ്യമന്ത്രിക്കെതിരേകൂടിയാണ് തിരിഞ്ഞിരിക്കുന്നത്.
എന്തായാലും പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളുടെ സാഹചര്യങ്ങളും അദ്ദേഹത്തിന്റെ താത്പര്യങ്ങളും എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എങ്കിലും ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ ഏതിലെങ്കിലും കഴന്പുണ്ടെങ്കിൽ എഡിജിപി ആയാലും എസ്പി ആയാലും ആ സ്ഥാനത്ത് എന്നല്ല ഒരു സാദാ പോലീസുകാരനായിരിക്കാൻപോലും യോഗ്യരല്ല. ആത്മാർഥതയോടെ പണിയെടുക്കുന്ന മികച്ച ഉദ്യോഗസ്ഥർക്കുകൂടി കളങ്കം ചാർത്തുകയാണ് ഇത്തരം ക്രിമിനലുകൾ.
ഇതിനിടെ, വിവാദം പോലീസ് സേനയെയും സർക്കാരിനെയും നാണക്കേടിന്റെ അഴിക്കുള്ളിലാക്കിയതോടെ ഇന്നലെ കോട്ടയത്ത് പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനവേദിയിൽ എഡിജിപി എം.ആർ. അജിത് കുമാറിന്റെ സാന്നിധ്യത്തിൽത്തന്നെ, മുഖ്യമന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരേയും നടപടി വരുമെന്നാണു കരുതുന്നത്. അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലീസിലെ പുഴുക്കുത്തുകളെയും ക്രിമിനലുകളെയും വച്ചുപൊറുപ്പിക്കില്ലെന്നാണ്. ഇത്തരം 108 പേർക്കെതിരേ ഇതിനകം നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസിലെ ക്രിമിനലുകളെക്കുറിച്ച് ആദ്യമായിട്ടല്ല അദ്ദേഹത്തിനു പറയേണ്ടിവന്നിട്ടുള്ളത്.
പുറത്തുള്ളതിനേക്കാൾ വലിയ ക്രിമിനലുകൾ നീതിപാലക സേനയുടെ അകത്തുണ്ടെന്നതു പണ്ടേ വ്യക്തമായതാണ്. പ്രവീൺ എന്ന യുവാവിനെ കൊലപ്പെടുത്തി ശരീരം കഷണങ്ങളായി മുറിച്ച് നാടിന്റെ പല ഭാഗങ്ങളിലും ഉപേക്ഷിച്ച കേസിൽ ഒരു ഡിവൈഎസ്പി ജയിലിലാണ്.
അധോലോകത്തെ അരിവയ്പുകാരും ക്വട്ടേഷൻകാരുടെ ഇഷ്ടക്കാരും ലഹരിസംഘങ്ങളുടെ ഉപകാരികളുമൊക്കെയായി കാക്കിയിട്ടവർ മാറിയ കഥകൾ ഇതിനകം പലവട്ടം നമ്മൾ കേട്ടുകഴിഞ്ഞു. ക്രിമിനൽ ബന്ധമുള്ള 108 പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തെന്നു സർക്കാർ പറയുന്പോൾ അതിൽ എത്ര വന്പൻ സ്രാവുകൾ കുടുങ്ങിയെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്.
ഐപിഎസ് ഉദ്യോഗസ്ഥർപോലും പ്രതിക്കൂട്ടിലാകുന്ന ആരോപണങ്ങൾ ഉയരുന്പോൾ ഒന്നു വ്യക്തം; പിടിച്ചതിലും വലുതാണ് അളയിലുള്ളത്. പോലീസ് വകുപ്പ് സന്പൂർണമായി അലക്കിപ്പിഴിയേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. കാക്കിയിലെ പൊടി മാത്രം തട്ടിക്കളഞ്ഞ് ജനങ്ങളെ ഇനിയും ശശിയാക്കരുത്.