മുണ്ടക്കൈയിലും ചൂരൽമലയിലും തിങ്കളാഴ്ച രാത്രി പലരും ഒന്നിച്ചു കഴിച്ചത് അന്ത്യത്താഴമായിരുന്നു. നിരവധിപ്പേർ മണ്ണിനടിയിൽ നിത്യനിദ്രയിലായി. ആശുപത്രികളിലുള്ളവരുടെ പരിക്കുകൾ ദേഹത്തു മാത്രമല്ല, മനസിലുമാണ്.
പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമകൾ മുറിച്ചുമാറ്റപ്പെട്ട അവയവങ്ങൾപോലെ വരുംനാളുകളിൽ അവരെ വേട്ടയാടും. ദുരിതാശ്വാസ കേന്ദ്രങ്ങളിൽനിന്നും ആശുപത്രികളിൽനിന്നും അവർക്കു മടങ്ങിപ്പോകാൻ ഇത്രനാൾ വിടുതി നൽകിയ ഭവനങ്ങളില്ല. എല്ലാം മണ്ണോടു മണ്ണു ചേർന്നിരിക്കുന്നു.
എത്ര കോടി രൂപകൊണ്ടും തീർക്കാനാവാത്തതാണ് തുടച്ചുനീക്കപ്പെട്ട ഗ്രാമങ്ങളുടെ നഷ്ടം. പക്ഷേ, ഒരു നാണയംപോലും മരുഭൂമിയിലെ ഒരുതുള്ളി ദാഹജലം പോലെ വിലപ്പെട്ടതാകുന്ന കാലമുണ്ട്. ഭക്ഷണം, വസ്ത്രം, വീട്, വിദ്യാലയങ്ങൾ, ആശുപത്രികൾ... എല്ലാം ആദ്യം മുതൽ തുടങ്ങണം. നല്ല വാക്കുകൾകൊണ്ടും ഐക്യദാർഢ്യംകൊണ്ടും മാത്രമല്ല, ചിലപ്പോഴെങ്കിലും സ്നേഹം പ്രകടിപ്പിക്കേണ്ടത് പണംകൊണ്ടുമാണ്.
ഒരാളും മാറിനിൽക്കരുത്. ദുരിതബാധിതരുടെ പുനരധിവാസത്തിന് കത്തോലിക്കാ സഭയും ദീപികയും ചേരുകയാണ്. ജാതി-മത-രാഷ്ട്രീയമില്ലാതെ നമുക്കു കൈ കോർക്കാം.
അപരനു സന്പാദ്യം പങ്കുവച്ചതിന്റെ പേരിൽ ആരും നശിച്ചിട്ടില്ലെന്ന വാക്യം ആൻ ഫ്രാങ്കിന്റേതാണ്. അങ്ങനെ നശിച്ച ആരെയും നമുക്കും അറിയില്ല. പക്ഷേ, പങ്കുവയ്പിന്റെ സന്തോഷം അനുഭവിക്കാത്ത ആരുമില്ലതാനും.
ആ സന്തോഷത്തിന്റെ സ്നേഹത്തൂവാലകൊണ്ട് നമുക്ക് അയൽക്കാരന്റെ കണ്ണീരൊപ്പാം. കേന്ദ്രസർക്കാരും അയൽസംസ്ഥാനങ്ങളുമൊക്കെ വയനാടിനെ സഹായിക്കാൻ മുന്നോട്ടു വരുന്നുണ്ട്. പക്ഷേ, അതൊന്നും നമ്മുടേതിനു പകരമാവില്ല. വയനാട് മുറിവേറ്റു കിടക്കുന്നു. ആ നല്ല സമരിയാക്കാരൻ നിങ്ങളല്ലേ..?
ഡോ. ജോർജ് കുടിലിൽ, ചീഫ് എഡിറ്റർ