അതിന്റെ വിപരീതമായിരുന്നു കേരളത്തിൽ ചിലയിടങ്ങളിലെങ്കിലും സംഭവിച്ചുകൊണ്ടിരുന്നത്. തൊഴിലാളികൾ സംരംഭകരെ വിരൽത്തുന്പിൽ നിർത്തി മടുപ്പിച്ചുകളയുന്ന പാരന്പര്യം അസ്തമിച്ചെന്നു കരുതാനാവില്ല. അതിന്റെ ഊർജസ്രോതസ് ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾതന്നെയായിരുന്നു. മേൽപറഞ്ഞ രണ്ടു യാഥാർഥ്യങ്ങൾക്കും മധ്യേ, വികസനത്തിന് പരസ്പര ചൂഷണമല്ല പരസ്പര സഹകരണമാണ് വേണ്ടതെന്നു തിരിച്ചറിയണം. ഈ മുന്നേറ്റം തുടങ്ങിവയ്ക്കുന്നതുപോലെ ശ്രമകരമാണ് തുടർന്നുകൊണ്ടുപോകുന്നതും. പക്ഷേ, അസാധ്യമല്ല.
സാങ്കേതികവിദ്യകളെ കുറ്റാന്വേഷണവുമായി ബന്ധിപ്പിച്ചാണ് കേരള പോലീസും നേട്ടമുണ്ടാക്കിയിരിക്കുന്നത്. ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിന്റെ ഒന്നാം വാർഷികത്തിലാണ് ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായിൽനിന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, സൈബർ ഓപ്പറേഷൻസ് വിഭാഗം എസ്പി ഹരിശങ്കർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.
സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താനും തടയാനുമായി കേരള പോലീസ് സ്വീകരിച്ച നടപടികൾ ഏറെ ഫലം കണ്ടിരുന്നു. തോക്കും പിച്ചാത്തിയുമായി മീശ പിരിച്ചുനടക്കുന്നവരല്ല, കോട്ടും സൂട്ടുമിട്ട് എസി മുറിയിലിരിക്കുന്നവരാണ് നിർമിതബുദ്ധി യുഗത്തിലെ കൊള്ളക്കാരെന്ന തിരിച്ചറിവ് കേരള പോലീസിനുണ്ട്. തട്ടിപ്പിനായി ഉപയോഗിച്ച 27,680 ബാങ്ക് അക്കൗണ്ടുകളും 11,999 സിംകാർഡുകളും 17,734 വെബ്സൈറ്റുകളും സൈബർ ഫ്രോഡ് ആൻഡ് സോഷ്യൽ മീഡിയ വിംഗിന്റെ നേതൃത്വത്തിൽ പ്രവർത്തനരഹിതമാക്കിയത് ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്തുകഴിഞ്ഞു.
വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 16 പേരെ അറസ്റ്റ് ചെയ്തു. ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 201 കോടി രൂപയിൽ 37 കോടി രൂപ വീണ്ടെടുത്തു. സാങ്കേതികവിദ്യയുടെ അധോലോകത്ത് നമ്മുടെ പോലീസ് നടത്തിയ ഒളിപ്പോരാണിത്.
അഴിമതിക്കാരും രാഷ്ട്രീയ പിണിയാളുകളുമായ ചില കറുത്ത പുള്ളികളെ ഒഴിവാക്കിയാൽ കേരള പോലീസ് തല കുനിക്കേണ്ട സാഹചര്യമില്ല. മറ്റു പല സംസ്ഥാനങ്ങളിലെയും പോലീസിനെ അടുത്തറിഞ്ഞിട്ടുള്ളവർക്കറിയാം കേരള പോലീസ് ഒരു ബിഗ് സല്യൂട്ട് അർഹിക്കുന്നുണ്ടെന്ന്. കറ പുരളാത്ത കാക്കി നാടിന്റെ കാവൽമുദ്രയാകട്ടെ.