ഡോക്ടറുടെ കൊലപാതകം ആത്മഹത്യയാക്കാനായിരുന്നു തുടക്കത്തിൽ ശ്രമിച്ചത്. പ്രതിഷേധം ശക്തമായതോടെ സിബിഐ അന്വേഷണം ഏറ്റെടുക്കുകയും സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു. 2012ൽ ഡൽഹിയിൽ നിർഭയയെ ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടബലാത്സംഗം ചെയ്തു കൊന്നതിനുശേഷം ഉണ്ടായ ഏറ്റവും വലിയ പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത്.
അതിന്റെ പേരിൽ മമത ബാനർജി മുഖ്യമന്ത്രിസ്ഥാനം ഒഴിയുമോയെന്ന് അറിയില്ല. ഇതിനു മുന്പ് രാജ്യത്തുണ്ടായ കുപ്രസിദ്ധമായ ബലാത്സംഗ, കൊലപാതക കേസുകളിൽ അങ്ങനെ കണ്ടിട്ടില്ല. യുപിയിലെ ഉന്നാവയിൽ 2017ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബിജെപി എംഎൽഎ പീഡിപ്പിച്ച കേസിലെ മെല്ലപ്പോക്കിനെയും കുറ്റപത്രം വൈകിച്ചതിനെയുമൊക്കെ കോടതി വിമർശിച്ചിരുന്നു. ഉന്നാവയിൽതന്നെ 11 വയസുള്ള ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത് 2022ലാണ്.
ഗർഭിണിയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ കൊല്ലാൻ വീടിനു പ്രതികൾ തീയിടുകവരെ ചെയ്തു. യുപിയിലെ തന്നെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നത് 2020ലാണ്. പീഡനമാരോപിച്ച് ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങൾ ഡൽഹിയിലെ തെരുവുകളിൽ സത്യഗ്രഹമിരുന്നതും കേന്ദ്രസർക്കാർ മുഖം തിരിച്ചതുമൊക്കെ മറക്കാറായിട്ടില്ല.
2017ൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വാളയാറിലെ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ബലാത്സംഗത്തിനിരയായെന്നും കണ്ടെത്തിയിരുന്നു. പ്രതികളടക്കം മൂന്നുപേർ ജീവനൊടുക്കിയതായി കണ്ടെത്തിയെങ്കിലും ഭരിക്കുന്നവരാരും രാജിവച്ചില്ല. കർണാടകത്തിൽ പ്രജ്വൽ രേവണ്ണ എന്ന ജനതാദൾ-എസ് നേതാവ് എത്ര പേരെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ഇതുവരെ കണക്കെടുക്കാനായിട്ടില്ല.
അയാളെ സംരക്ഷിക്കാൻ ബിജെപി നേതൃത്വം ഇടപെട്ടെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. ആരും രാജിവച്ചിട്ടില്ല. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഇതൊക്കെ ആവർത്തിക്കുകയാണ്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ 2022ലെ കണക്കനുസരിച്ച് ദിവസം ശരാശരി 80 ബലാത്സംഗങ്ങൾ നടക്കുന്ന രാജ്യമാണ് നമ്മുടേത്.
റിപ്പോർട്ട് ചെയ്യപ്പെടാത്ത എത്രയോ കേസുകൾ വേറെയുണ്ടാകും. പ്രക്ഷോഭങ്ങൾ നടക്കുന്നത് വിരലിലെണ്ണാവുന്ന കേസുകളിൽ മാത്രമാണ്. രാഷ്ട്രീയ നേതാക്കൾക്കും പ്രമുഖർക്കുമെതിരേ കേസ് നടത്തുന്നത് പിന്നാക്കക്കാർക്കും പാവങ്ങൾക്കുമൊന്നും ഒട്ടും എളുപ്പമല്ലെന്നതാണ് യാഥാർഥ്യം.
സ്ത്രീകളോടുള്ള ക്രൂരതകൾ നിയന്ത്രിക്കണമെങ്കിൽ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളിൽനിന്നു രാഷ്ട്രീയക്കാർ നിരുപാധികം പിന്മാറുകയാണ് ആദ്യം വേണ്ടത്. സ്ത്രീശക്തീകരണത്തിന് അതിലും വലിയ ഉപാധികളില്ല. സ്ത്രീകളെ ബഹുമാനിക്കാനും തുല്യരായി കാണാനുമുള്ള പരിശീലനം വിദ്യാഭ്യാസത്തിൽ നിർബന്ധമാക്കുകയും ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ പോലീസിനെ പ്രാപ്തരാക്കുകയും ചെയ്യണം.
മയക്കുമരുന്നുപയോഗിക്കുന്നവരെയും സ്ഥിരം കുറ്റവാളികളെയും ബലാത്സംഗക്കേസുകളിൽ ജാമ്യത്തിലിറങ്ങുന്നവരെയും കർശനമായി നിരീക്ഷണത്തിലാക്കണം. സ്ത്രീകളെയല്ല അവരെ പീഡിപ്പിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന പുരുഷന്മാരെയും അവരുമായി സന്പർക്കം പുലർത്തുന്ന രാഷ്ട്രീയക്കാരെയുമാണ് ആദ്യം ശക്തീകരിക്കേണ്ടത്.