2005ൽ സൊഹ്റാബുദ്ദീൻ ഷെയ്ഖും ഭാര്യ കൗസർബിയും ഗുജറാത്തിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ലഷ്കർ-ഇ-തൊയ്ബ അംഗങ്ങളാണെന്നാണ് പോലീസ് പറഞ്ഞത്. ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായെ സിബിഐ പ്രതിയാക്കിയെങ്കിലും പിന്നീട് കോടതി ഒഴിവാക്കി. 2018ൽ മറ്റു പ്രതികളെ വെറുതെ വിട്ടു.
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു കൊന്ന പ്രതികളായ നാലുപേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചത് 2019 ഡിസംബറിലാണ്. അതു വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് പിന്നീട് അന്വേഷണ കമ്മീഷൻ കണ്ടെത്തി. മുംബൈയിൽ പീഡനക്കേസ് പ്രതി അക്ഷയ് ഷിൻഡെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന പോലീസ് ഭാഷ്യം വിശ്വസനീയമല്ലെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി നിർദേശിച്ചിരുന്നു.
കേരളത്തിൽ വയനാട്ടിലും നിലന്പൂരിലുമുണ്ടായ മാവോയിസ്റ്റ്-പോലീസ് ഏറ്റുമുട്ടലുകൾ സംശയകരമാണെന്നും അന്വേഷിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവർ എത്ര വലിയ കുറ്റവാളികളായിരുന്നു എന്നതല്ല, അവരെ വിചാരണ ചെയ്യാനും ശിക്ഷിക്കാനുമുള്ള നിയമവ്യവസ്ഥയുടെ സങ്കേതങ്ങളെ സർക്കാർ നോക്കുകുത്തിയാക്കുന്നു എന്നതാണ് പ്രശ്നം.
വികാരജീവികളായ കുറെ ആളുകളുടെ കൈയടിയുടെ അകന്പടിയിൽ കുറ്റവാളികളെന്നും ഭരണകൂടത്തിന് അനഭിമതരെന്നും മാവോയിസ്റ്റുകളെന്നും കരുതുന്നവരെ കൊന്നുതള്ളാനുള്ള പുകമറയായി പോലീസ് ഏറ്റുമുട്ടലുകൾ മാറാൻ പാടില്ല. സർക്കാർ തീരുമാനിച്ചാൽ വ്യാജ ഏറ്റുമുട്ടലുകൾ ഒറ്റദിവസംകൊണ്ട് അവസാനിക്കും.
കാരണം, സർക്കാരിന്റെ മൗനാനുവാദമില്ലാതെ തുടർച്ചയായി ഇത്തരം ഏറ്റുമുട്ടലുകൾ സംഘടിപ്പിക്കാൻ പോലീസിനു സാധിക്കില്ല. 2014ൽ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള കേസിൽ സുപ്രീംകോടതി ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ കേസുകളിൽ ഉടൻ എഫ്ഐആർ ഫയൽ ചെയ്യണം.
പോലീസ് കക്ഷിയായതിനാൽ, ഒരു ബാഹ്യ ഏജൻസിയോ മറ്റൊരു പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോ കേസ് അന്വേഷിക്കുന്നത് ഉചിതമാണ്. മൂന്നു മാസത്തിനുള്ളിൽ മജിസ്ട്രേറ്റ്തല അന്വേഷണ റിപ്പോർട്ട് ജുഡീഷൽ മജിസ്ട്രേറ്റിനു കൈമാറണം. ഏറ്റുമുട്ടൽ നടന്ന് 48 മണിക്കൂറിനുള്ളിൽ സംഭവത്തിന്റെ പ്രാഥമിക റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷന് അയയ്ക്കണം.
മൂന്നു മാസത്തിനകം പോസ്റ്റ്മോർട്ടം, ഇൻക്വസ്റ്റ് റിപ്പോർട്ട്, മജിസ്റ്റീരിയൽ അന്വേഷണം, ഫോറൻസിക്, ബാലിസ്റ്റിക് വിദഗ്ധരുടെ ഫലങ്ങൾ എന്നിവ ഉൾപ്പെടുന്ന രണ്ടാമത്തെ റിപ്പോർട്ട് കമ്മീഷന് അയയ്ക്കണം. ഈ നിർദേശങ്ങൾ സർക്കാർ പാലിക്കുകയും തെരുവിലല്ല, കോടതിയിലാണ് നിയമം നീതിയോട് അടുത്തുനിൽക്കുന്നതെന്നു ജനങ്ങൾ തിരിച്ചറിയുകയും ചെയ്യണം.
ആൾക്കൂട്ട കൊലപാതകങ്ങളും ബുൾഡോസർ രാജും ഏറ്റുമുട്ടൽ കൊലപാതകവുമൊക്കെ സംഘടിപ്പിക്കുന്നവരും അവയെ ന്യായീകരിക്കുന്നവരും സമാന ആശയം പങ്കുവയ്ക്കുന്നവരാണ്. അതു സർക്കാരായാലും ഉദ്യോഗസ്ഥരായാലും സാധാരണ പൗരന്മാരായാലും അവരുടെ ഒളിപ്പോര് ജനാധിപത്യത്തോടാണ്.
ഇന്ത്യ ജനാധിപത്യരാജ്യമായതുകൊണ്ടു മാത്രമാണ് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ തെറ്റാണെന്നു നാം പറയുന്നത്. ഏകാധിപത്യത്തിലും സർവാധിപത്യത്തിലും സർക്കാരിനോ പോലീസിനോ തെറ്റു പറ്റാറില്ല.