അഭിനയം നിർത്തേണ്ട സാഹചര്യം പോലും ഉണ്ടായെന്ന് ഉഷ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. നടൻ അലൻസിയർക്കെതിരേ 2018ൽ കൊടുത്ത പരാതിയിൽ താരസംഘടന "അമ്മ' ഒരു നടപടിയുമെടുത്തില്ലെന്ന് നടി ദിവ്യ ഗോപിനാഥ് ഇന്നലെ പറഞ്ഞു.
പാർവതി തിരുവോത്ത്, ജഗദീഷ്, ഉർവശി, ശ്വേത മേനോൻ, ആഷിഖ് അബു തുടങ്ങിയവരും പവർഗ്രൂപ്പിനെതിരേ രംഗത്തുവന്നു.
2017ൽ ഒരു നടിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തോടെയാണ് കേരളം മലയാളസിനിമയുടെ അധോലോകത്തെ അവ്യക്തമായെങ്കിലും കണ്ടത്. സിനിമയിൽപോലും കേട്ടിട്ടില്ലാത്ത ലൈംഗികവൈകൃതങ്ങളുടെ തിരക്കഥകൾ കേരളത്തെ നടുക്കി.
സഹികെട്ട ഒരു കൂട്ടം വനിതകൾ 2017 മേയിൽ വിമൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) എന്ന സംഘടന രൂപീകരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകുകയും ചെയ്തു. തുടർന്ന് ജൂലൈയില് ജസ്റ്റീസ് കെ. ഹേമ അധ്യക്ഷയായി മൂന്നംഗ കമ്മിറ്റി സര്ക്കാര് രൂപീകരിച്ചു.
കമ്മിറ്റി 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് സർക്കാർ നടപടികളിൽ പ്രതിഷേധം ഉയർന്നതോടെയാണ് വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ ഐജി സ്പർജൻ കുമാറിനെ അധ്യക്ഷനാക്കി ഇന്നലെ ഏഴംഗ അന്വേഷണകമ്മീഷനെ നിയമിച്ചത്.
ഡബ്ല്യുസിസി തുടങ്ങിവച്ച വിപ്ലവമാണ് വിഗ്രഹങ്ങളും കോട്ടകളും തച്ചുടച്ചു മുന്നേറുന്നത്. ഇന്ത്യൻ സിനിമയിലെ ആത്മാഭിമാനികളായ വനിതകളുടെ ഈ ഓഗസ്റ്റ് വിപ്ലവം വിജയിക്കേണ്ടതുണ്ട്. സിനിമയെ അധോലോകമാക്കിയവർ ഇന്ത്യ കണ്ട ഏതു മഹാനാണെങ്കിലും കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കണം.
രാജ്യം കണ്ട പ്രഗ്ത്ഭരൊന്നും ആർക്കും സിനിമ ടിക്കറ്റ് സൗജന്യമായല്ല കൊടുത്തത്. ഇവരോടൊന്നും ജനത്തിന് ഒരു കടപ്പാടുമില്ല. വിവരാവകാശ നിയമം ഉള്ളതുകൊണ്ടു മാത്രമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ലോകം അറിയാനിടയായത്. സിനിമയിൽ മാത്രമല്ല, എല്ലായിടത്തും സ്ത്രീകൾക്കെതിരേയുള്ള വിവേചനവും പീഡനവുമുണ്ടെന്നു പറഞ്ഞ് ആരും സാർവത്രിക വനിതാ സംരക്ഷകരാകേണ്ട.
സിനിമയിലല്ലാതെ ലോകത്തൊരിടത്തും സ്ത്രീകൾക്കു കാവൽക്കാരുമായി ജോലിക്കു പോകേണ്ടിവരുന്നില്ല. സിനിമാവ്യവസായം ആർക്കും തൊടാനാകാത്ത ഒരു സംരക്ഷിതമേഖലയായി മാറ്റുന്പോൾ സർക്കാർ അതിന്റെ കാവൽക്കാരാകുന്നിടത്തോളം അശ്ലീലം വേറെയില്ല. സിനിമ നമ്മുടെ സംസ്കാരത്തിന്റെയും കലയുടെയും പ്രതിഫലനമാണ്.
പതിനായിരക്കണക്കിനു പേർ തൊഴിലെടുക്കുന്ന മേഖലയാണ്. അവരിലൊരാളും സിനിമാമാടന്പിമാരുടെ ഇരയാകരുത്. വിനോദനികുതിയിനത്തിൽ സർക്കാരിനു ലഭിക്കുന്ന കോടിക്കണക്കിനു രൂപ പവർഗ്രൂപ്പിന്റെ അക്കൗണ്ടിൽനിന്നല്ലെന്നും മറക്കരുത്.
മറ്റു പലതിലുമെന്നപോലെ തെറ്റു ചെയ്തവരെ സംരക്ഷിക്കില്ലെന്ന് ഈ സർക്കാരിന് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കാര്യത്തിലും പറഞ്ഞുഫലിപ്പിക്കേണ്ടിവന്നിരിക്കുന്നു. എന്നിട്ടും ജനത്തിനു സംശയം ബാക്കി.
കുറ്റക്കാർക്കെതിരേ കേസെടുക്കണമെന്ന ആവശ്യമുയരുന്പോൾ പരാതിക്കാർ മുന്നോട്ടു വരട്ടേയെന്നും കുറ്റാരോപിതൻ മഹാനാണെന്നും ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി കോൺക്ലേവ് നടത്താമെന്നുമൊക്കെ പറയുന്പോൾ എങ്ങനെ സംശയിക്കാതിരിക്കും? ഇത്തരം അഭ്യാസങ്ങളൊക്കെ നിങ്ങളുടെ മുഖം വികൃതമാക്കുകയാണ്.
വിവരാവകാശ കമ്മീഷനും കോടതിയും ജനങ്ങളും നിരപരാധികളെ ക്രൂശിക്കണമെന്നല്ല പറയുന്നത്, അപരാധികൾ ശിക്ഷിക്കപ്പെടണമെന്നാണ്. മലയാള സിനിമാരംഗം ശുദ്ധീകരിക്കാനുള്ള സുവർണാവസരം അട്ടിമറിച്ച സർക്കാരെന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കണമെങ്കിൽ സർക്കാർ തിരക്കഥ മാറ്റിയെഴുതണം; ഇരകളെ തോൽപ്പിക്കരുത്. കമ്മിറ്റികളും അന്വേഷണസംഘവുമല്ല സർക്കാരാണ് ക്ലൈമാക്സ് തീരുമാനിക്കുന്നത്.