2022ലെ കണക്കുകളനുസരിച്ച് ലോകമെങ്ങുമായി 2,55,588 സൈറ്റുകളിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കിടപ്പുണ്ട്. 2016ൽ ഇത് 57,335 ആയിരുന്നു. കോടികൾ മറിയുന്ന അധോലോകം! എല്ലാ വീഡിയോകളും കുട്ടികളെ മാനഭംഗപ്പെടുത്തിയോ തട്ടിക്കൊണ്ടുപോയോ തയാറാക്കുന്നതാണ്.
ചൈല്‍ഡ് പോണോഗ്രഫിയില്‍ അടിയന്തരമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ എക്സ്, യുട്യൂബ്, ടെലഗ്രാം എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. ഉള്ളടക്കങ്ങൾ നീക്കുന്നതിനൊപ്പം പോലീസിനു വിവരങ്ങൾ കൈമാറാനും ഇപ്പോൾ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
കോടതിവിധിയുടെ അന്തഃസത്ത ഉൾക്കൊണ്ട് സർക്കാരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഒറ്റെക്കെട്ടായി നിന്നാൽ കുട്ടികളുടെ അശ്ലീല വീഡിയോകളുടെ അന്ത്യംകുറിക്കാനാകും.
കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്റർനെറ്റില്‍ തെരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവർക്കെതിരേ കേരള പോലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി ഈ മാസം ആദ്യം 455 സ്ഥലങ്ങളില്‍ പരിശോധന നടത്തി. 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കർശനമായ നിയമനടപടികളും ശിക്ഷയും ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതോടൊപ്പം സ്കൂൾതലത്തിൽതന്നെ ബോധവത്കരണം നടത്തുകയും ചെയ്യണം. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്ന മാനസികവൈകല്യത്തിന് ശിക്ഷാനടപടികൾക്കൊപ്പം ഹൈക്കോടതി പറഞ്ഞതുപോലെ കൗൺസലിംഗും അഭികാമ്യമാണ്.
ഞൊറികളിട്ട കുഞ്ഞുടുപ്പിൽ മുറിവുകൾ മറച്ച് സ്കൂളിലേക്കു നടക്കുന്ന എയ്ഞ്ചലയെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ‘കോൺക്രീറ്റ് എയ്ഞ്ചൽ’ എന്ന പാട്ട് തുടങ്ങുന്നത്. കുട്ടികളെ മാലാഖമാരായി മാത്രം കാണാം. അല്ലാത്ത കാഴ്ചക്കാർ കുറയുന്തോറും ഭയാനകമായ ഈ അധോലോക ചന്തയിലെ വില്പനക്കാരും കുറഞ്ഞേക്കാം. അശ്ലീല ശ്മശാനങ്ങളിൽ വീണുകിടക്കുന്ന കോൺക്രീറ്റ് ശില്പങ്ങളാകാതെ, മാലാഖക്കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഈ സുപ്രീംകോടതിവിധി സഹായകമാകട്ടെ.