തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കനുസരിച്ച്, രാജ്യത്ത് ആറ് ദേശീയ പാർട്ടികളും 57 സംസ്ഥാന പാർട്ടികളും 2,597 അംഗീകാരം ലഭിക്കാത്ത പാർട്ടികളുമുണ്ട്. ദേശീയ പാർട്ടികൾ ഒഴികെ ബാക്കിയെല്ലാം പ്രാദേശിക താത്പര്യങ്ങൾക്കും സംസ്കാരത്തിനുമനുസരിച്ച് പ്രവർത്തിക്കുന്നവയാണ്. സംസ്ഥാനങ്ങളിലെ വിഷയങ്ങളിലൂന്നി തെരഞ്ഞെടുപ്പു നടക്കുന്പോൾ അതിൽ മാത്രം ശ്രദ്ധയൂന്നാനും ആവശ്യങ്ങൾ ചർച്ച ചെയ്യാനും സാധിക്കും.
ഏകീകൃത തെരഞ്ഞെടുപ്പ് നിലവിൽ വന്നാൽ ദേശീയ വിഷയങ്ങളും സംസ്ഥാന വിഷയങ്ങളും പഞ്ചായത്തു തലത്തിലുള്ള വിഷയങ്ങളും ഒരേസമയം ചർച്ച ചെയ്യേണ്ടിവരുന്നത് വോട്ടർമാരെ ശ്വാസം മുട്ടിക്കുന്നതിനു തുല്യമാണ്. അന്തിമമായി നിലവിലെ ഫെഡറൽ സംവിധാനത്തെ അതു ദുർബലപ്പെടുത്തുകതന്നെ ചെയ്യും.
അതിലും വലിയ അപകടമുണ്ട്. ഒറ്റയടിക്കു തെരഞ്ഞെടുപ്പു നടത്തുന്നത് തെരഞ്ഞെടുപ്പിനെ മാത്രമല്ല, തുടർന്നുള്ള അഞ്ചു വർഷത്തെ ജനാധിപത്യ പ്രക്രിയയെയും ബാധിക്കുമെന്ന അത്യന്തം ആപത്കരമായ യാഥാർഥ്യവും തിരിച്ചറിയണം. സർക്കാരുകൾക്ക്, പ്രത്യേകിച്ചു കേന്ദ്രസർക്കാരിന്, ജനങ്ങളുടെ ഇടയ്ക്കിടെയുള്ള പ്രവർത്തന ഓഡിറ്റിംഗുകളെ അതിജീവിക്കാൻ സഹായിക്കുന്ന മാറ്റത്തിലേക്കാണ് മൂന്നാം എൻഡിഎ സർക്കാർ ചുവടുവയ്ക്കുന്നത്.
ഉദാഹരണത്തിന്, രാജ്യത്തെ പെട്രോൾ വിലയുടെ കാര്യം മാത്രമെടുത്താൽ മതി. അഞ്ചു വർഷത്തേക്ക് കേന്ദ്രഭരണം ഉറപ്പാക്കിയ ബിജെപിക്ക് സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ സമയത്ത് പെട്രോൾ വില കുറയ്ക്കില്ലെന്ന ധാർഷ്ട്യം തത്കാലത്തേക്കെങ്കിലും മാറ്റിവയ്ക്കേണ്ടിവന്നു; കഴിഞ്ഞ 10 വർഷത്തിനിടെ പല തവണ. അതുപോലെ, ഏകീകൃത തെരഞ്ഞെടുപ്പു നടന്നാൽ തുടർന്നുള്ള അഞ്ചു വർഷത്തേക്ക് വിലക്കയറ്റം, അഴിമതി, വർഗീയത, ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം തുടങ്ങിയ കാര്യങ്ങളിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെയോ ജനഹിതത്തെയോ മാനിക്കേണ്ടിവരില്ല. അതു വർധിപ്പിക്കുന്നത് ജനാധിപത്യത്തിന്റെ ശക്തിയല്ല, സർക്കാരിന്റെ ജനാധിപത്യവിരുദ്ധ ശക്തിയാണ്.
തെരഞ്ഞെടുപ്പു ചെലവുകൾ കുറയ്ക്കാമെന്ന സർക്കാരിന്റെ വാദം ചെറിയ ലാഭത്തെ സൂചിപ്പിക്കുന്നുണ്ടാകാം. പക്ഷേ, ജനങ്ങളുടെ നിരീക്ഷണവലയത്തിൽനിന്നു സർക്കാരിന് അഞ്ചു വർഷത്തേക്കു തുടർച്ചയായി ഒഴിവു കിട്ടുമെന്നത് ജനാധിപത്യത്തിന്റെ തിരുത്തൽശക്തിയെ ക്ഷയിപ്പിക്കുമെന്ന വലിയ നഷ്ടമാണ്.
അതായത്, ഏകീകൃത തെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പിനെ എന്നതിനേക്കാൾ തുടർന്നുള്ള അഞ്ചു വർഷത്തെ ജനാധിപത്യത്തെയും അന്തിമമായി ജനാധിപത്യ ഭാവിയെയും അട്ടിമറിക്കാനുള്ള സാധ്യതയെ ഉള്ളിൽ വഹിക്കുന്നുണ്ട്. അതിനെ നിശ്ചയമായും നിരീക്ഷണവിധേയമാക്കണം. കാരണം, ഏകീകൃത തെരഞ്ഞെടുപ്പല്ല, ജനാധിപത്യമാണു വലുത്.