2023 സെപ്റ്റംബർ 10ന് രാത്രിയിലാണ് ലിബിയയിലെ വാഡി, ഡെർണ ഡാമുകൾ കനത്ത മഴയിൽ തകർന്ന് 12,000 പേർ മരിക്കുകയും 10,000 പേരെ കാണാതാകുകയും ചെയ്തത്. സെപ്റ്റംബർ 17ന് ന്യൂയോർക്ക് ടൈംസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്, രണ്ട് അണക്കെട്ടുകളുടെയും തകർച്ച മുൻകൂട്ടി അറിയാനാകുമായിരുന്നതും തടയാവുന്നതുമായിരുന്നു എന്നാണ്.
സമാന ദുരന്തങ്ങൾ ലോകത്ത് പലയിടത്തും കാത്തിരിപ്പുണ്ട്. 100 വർഷത്തിലേറെ പഴക്കമുള്ളതും പ്രത്യക്ഷത്തിൽ കേടുപാടുകളുള്ളതും ഭൂകന്പബാധിത മേഖലയിലുള്ളതുമായ മുല്ലപ്പെരിയാർ ഡാമാണ് ഇന്ത്യയിലെ അപകടകരമായ അണക്കെട്ടുകളെക്കുറിച്ചു പറയാൻ ന്യൂയോർക്ക് ടൈംസ് എടുത്തുകാണിച്ചത്. കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റേതുൾപ്പെടെ വേറെയും റിപ്പോർട്ടുകൾ മുല്ലപ്പെരിയാറിന്റെ ദുരന്തസാധ്യതയെ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ... അണക്കെട്ട് അവിടെത്തന്നെയുണ്ട്; അതിനു ചുവട്ടിൽ ഉറക്കമില്ലാത്ത മനുഷ്യരും.
മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ ഇടുക്കിയിലേക്ക് വെള്ളം ഒഴുക്കിവിടാം. എന്നാൽ, ഇടുക്കി ഡാമിലെ ജലനിരപ്പ് പ്രളയകാലത്ത് കൂടുതലായിരിക്കുമ്പോഴാണ് ദുരന്തമെങ്കിൽ സ്ഥിതി പ്രവചിക്കാനാവാത്തതാകും. ഇടുക്കി താങ്ങില്ല. മുല്ലപ്പെരിയാർ തകരുന്നപക്ഷം ഒഴുകിയെത്താനിടയുള്ള മണ്ണും കല്ലും മരങ്ങളും മറ്റും ഇടുക്കിയുടെ സംഭരണശേഷി ഗണ്യമായി കുറയ്ക്കും.
ദിവസങ്ങൾക്കുമുന്പ് വയനാട്ടിലുണ്ടായ സർവനാശത്തിന്റെ കുത്തൊഴുക്ക് നമ്മുടെ കണ്ണിൽനിന്നു മാഞ്ഞിട്ടില്ല. 2018ലെയും 19ലെയും പ്രളയങ്ങളും പെട്ടിമുടിയിലെയും വയനാട്ടിലെയും ഉരുൾപൊട്ടലുമൊക്കെ നമ്മുടെ സകല കണക്കുകൂട്ടലുകളെയും തെറ്റിച്ചവയായിരുന്നെന്നു മറക്കരുത്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാറിനെക്കുറിച്ച് സർക്കാരുകളും കോടതിയും മാറിച്ചിന്തിക്കണം.
ഇടുക്കി, എറണാകുളം ജില്ലകളെ മാത്രമല്ല കോട്ടയം, ആലപ്പുഴ, തൃശൂർ, പത്തനംതിട്ട ജില്ലകളെയും ഗുരുതരമായി ബാധിക്കുന്നതാണ് മുല്ലപ്പെരിയാറെന്ന ജലബോംബ്. ഇത്രയും മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിനുമേൽ സർക്കാരുകൾക്കും കോടതികൾക്കും സാങ്കേതികത്വം പറയാൻ സാധിക്കുന്നത് എങ്ങനെയാണ്?
പുതിയ അണക്കെട്ട് വേണോ അല്ലെങ്കിൽ തമിഴ്നാട്ടിൽ ചെറിയ അണക്കെട്ടുകളുടെ സംഭരണശേഷി വർധിപ്പിച്ച് മുല്ലപ്പെരിയാറിന്റെ ഭാരം കുറയ്ക്കണോ തുടങ്ങിയ കാര്യങ്ങൾ അടിയന്തരമായി പരിശോധിക്കണം. ഗൃഹപാഠം ചെയ്യാതെ കേരളം ഇനി കോടതി കയറിയിറങ്ങുകയുമരുത്. എന്തായാലും, ‘തമിഴ്നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും’ എന്ന പരിഹാരം പ്രായോഗികമാക്കിയേ തീരൂ.
വയനാട് ദുരന്തത്തിലും നമ്മെ സഹായിച്ചവരാണ് തമിഴ്നാട് ജനത. അവരുടെ നന്മയും കരുണയും ആർക്കും ചോദ്യം ചെയ്യാവുന്നതല്ല. വോട്ടുരാഷ്ട്രീയക്കാർ അതിനെ ചിറകെട്ടി വഴിതിരിച്ചുവിടാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. അധികാരകേന്ദ്രങ്ങളേ, നാളെയല്ല, മുല്ലപ്പെരിയാർ ദേശീയദുരന്തമായി പ്രഖ്യാപിക്കേണ്ടത്; ഇന്നാണ്.