ഒളിന്പിക്സ് മെഡൽ ജേതാക്കൾക്ക് ഇരിപ്പിടമൊരുക്കാനാണ് ഇങ്ങനെയൊരു ക്രമീകരണം കൊണ്ടുവന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. എന്തായാലും അർഹമായ ഇരിപ്പിടം നൽകാതിരുന്നിട്ടും അതിൽ അസ്വസ്ഥതയോ പ്രതിഷേധമോ പ്രകടിപ്പിക്കാതിരുന്ന രാഹുൽ ഗാന്ധിയുടെ പെരുമാറ്റം ആ പരിപാടിയുടെ അന്തസ് കാത്തു.
നരേന്ദ്ര മോദി സർക്കാർ ഇതുവരെ പ്രതിപക്ഷത്തെ കൈകാര്യം ചെയ്ത രീതി കാണുന്പോൾ ഇതൊന്നും യാദൃച്ഛികമായി സംഭവിച്ചതാണെന്നു കരുതാൻ നിർവാഹമില്ല. കാരണം, കഴിഞ്ഞ പത്തു വർഷമായി രാജ്യത്തു പ്രതിപക്ഷ നേതാവ് പദവിയിൽ ആരും ഉണ്ടായിരുന്നില്ല. ചട്ടപ്രകാരം പ്രതിപക്ഷനേതാവ് സ്ഥാനം കൊടുക്കാൻ പര്യാപ്തമായ സീറ്റ് നേടിയ പാർട്ടികൾ ഉണ്ടായിരുന്നില്ല എന്ന സാങ്കേതികത്വം പറഞ്ഞ് ആ പദവി ഒഴിച്ചിടുകയാണു ചെയ്തത്.
എന്നാൽ, സാങ്കേതികത്വത്തിൽ തൂങ്ങാൻ കഴിയാത്തവിധം പാർലമെന്റിൽ പ്രതിപക്ഷം ആൾബലം നേടിയതോടെ ഇത്തവണ പ്രതിപക്ഷ നേതൃസ്ഥാനം കൊടുക്കാൻ മൂന്നാം നരേന്ദ്ര മോദി സർക്കാർ നിർബന്ധിതമായി. ഇക്കാര്യത്തിൽ മാത്രമല്ല, പ്രതിപക്ഷം തന്ത്രപ്രധാനമായ ഒരു സ്ഥാനത്തേക്കും വരാതിരിക്കാനുള്ള ജാഗ്രത കേന്ദ്രസർക്കാർ പുലർത്തുന്നുണ്ട്.
പ്രതിപക്ഷത്തിനു നൽകേണ്ടിവരുമെന്നതുകൊണ്ടാവണം, കഴിഞ്ഞ പ്രാവശ്യം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ആരെയും നിയോഗിച്ചിരുന്നില്ല. മൂന്നാം മോദി സർക്കാരും ഇതുവരെയും ഡെപ്യൂട്ടി സ്പീക്കറെ നിയോഗിക്കാൻ തയാറായിട്ടില്ല. ഡെപ്യൂട്ടി സ്പീക്കർസ്ഥാനം പ്രതിപക്ഷത്തിനു നൽകുന്ന കീഴ്വഴക്കമാണ് ഇതിനുള്ള തടസം.
പ്രതിപക്ഷത്തെ കഴിവതും അകറ്റിയും ഒതുക്കിയും പാർലമെന്ററി സംവിധാനം മുന്നോട്ടു കൊണ്ടുപോകാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നു കരുതേണ്ടിവരും. രാജ്യസഭയിൽ പ്രതിപക്ഷത്തെ അപമാനിച്ചെന്നാരോപിച്ച് രാജ്യസഭാ ചെയര്മാന് ജഗദീപ് ധന്കറിനെതിരേ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷനീക്കവും ഇതിനോടു ചേർത്തുവായിക്കണം.
ജനം തെരഞ്ഞെടുത്ത സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നു പറയുന്നതുപോലെതന്നെ ജനം തെരഞ്ഞെടുത്ത പ്രതിപക്ഷമാണ് പാർലമെന്റിലുള്ളത്. എല്ലാം അടിച്ചേല്പിക്കുന്ന ഒരു സർക്കാരിനെയും എല്ലാറ്റിനെയും കണ്ണുമടച്ച് എതിർക്കുന്ന ഒരു പ്രതിപക്ഷത്തെയുമല്ല രാജ്യത്തിനാവശ്യം.
അഭിപ്രായങ്ങളെയും ചർച്ചകളെയും മാനിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു സർക്കാരും ക്രിയാത്മകമായി ഇടപെടുന്ന ഒരു പ്രതിപക്ഷവുമാണ് വേണ്ടത്. ഓർക്കുക, എതിർശബ്ദങ്ങൾ ഉയരാതിരിക്കാൻ ശ്രമിച്ചിട്ടുള്ളവരെയെല്ലാം ലോകം വിളിച്ചിട്ടുള്ളത് ഏകാധിപതികളെന്നാണ്.