2016ലെ ഒളിമ്പിക്സിൽ പരിക്കായിരുന്നു വിനേഷിനു തടസമായത്. 2020ലെ ടോക്കിയോ ഒളിമ്പിക്സിൽ ഒന്നാം സീഡായിരുന്നെങ്കിലും രണ്ടാമത്തെ പോരാട്ടത്തിൽ പുറത്തായി. ഇപ്പോൾ 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച വിനേഷ് മികച്ച ഫോമിൽ ഫൈനലിലെത്തിയെങ്കിലും ഭാരപരിശോധനയിൽ 100 ഗ്രാം അധികഭാരത്തിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ടു.
ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി നേതാവുമായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിംഗ് ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം കാട്ടുന്നുവെന്ന പരാതിയിൽ സഹതാരങ്ങൾക്കുവേണ്ടി സമാനതകളില്ലാത്ത സമരത്തിനിറങ്ങിയ വിനേഷ് ഫോഗട്ടിന് പോലീസിന്റെ അതിക്രമം വരെ നേരിടേണ്ടിവന്നിരുന്നു.
തനിക്കു ലഭിച്ച ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലെ നടപ്പാതയിൽ ഉപേക്ഷിച്ച് ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം ആളിക്കത്തിക്കാനും വിനേഷിനായിരുന്നു. ബ്രിജ്ഭൂഷൺ സിംഗിന്റെ സ്വാധീനത്തിൽനിന്ന് ഗുസ്തി ഫെഡറേഷനെ മോചിപ്പിക്കാൻ ഇത്ര വലിയ സമരങ്ങൾ നടത്തിയ വിനേഷിനെതിരേ ഗൂഢാലോചനയ്ക്ക് സാധ്യത ഏറെയുണ്ടായിരുന്നു.
ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങൾക്കു പിന്നിൽ ഇത്തരം ശക്തികളുണ്ടോയെന്ന് തീർച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്. പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ചുവെന്നതുകൊണ്ടു മാത്രം ഈ വിഷയം സർക്കാർ അവഗണിക്കരുത്. എന്നാൽ, രാജ്യത്തിനാകെ ദുഃഖമായിത്തീർന്നു വിഷയം രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കുകയുമരുത്.
ഇന്ത്യക്ക് ഏറെ സാധ്യതയുള്ള കായിക ഇനമാണ് ഗുസ്തിയെങ്കിലും രാഷ്ട്രീയത്തിനും വ്യക്തിതാത്പര്യങ്ങൾക്കും മുൻതൂക്കം നൽകുന്നവർ തലപ്പത്തു വന്നതോടെ ഗുസ്തി ഫെഡറേഷന് അപഭ്രംശങ്ങളുണ്ടായി എന്നത് യാഥാർഥ്യമാണ്. ഉത്തരവാദപ്പെട്ട കായികമന്ത്രാലയം സമയോചിതമായി ഇടപെടുന്നതിൽ പരാജയപ്പെടുകയും ചെയ്തു.
അതിന്റെയെല്ലാം ആകെത്തുകയാണ് വിനേഷിന്റെ കാര്യത്തിലും സംഭവിച്ചതെന്നു വിലയിരുത്തുന്നതിൽ കുറ്റപ്പെടുത്താനാവില്ല. വിനേഷ് ഫോഗട്ടിനെ ചേർത്തുപിടിക്കുന്നതോടൊപ്പം വീഴ്ചകളുണ്ടായോ എന്നു പരിശോധിക്കപ്പെടണം. അനുചിതമായതു സംഭവിച്ചിട്ടുണ്ടെങ്കിൽ അതു വെളിച്ചത്തു വരണം.
രാഷ്ട്രീയത്തിനും വ്യക്തിബന്ധങ്ങൾക്കുമല്ല, രാഷ്ട്രത്തിനാണ് പ്രാമുഖ്യമെന്നതു മറക്കരുത്. “ഏറ്റവും പ്രധാന കാര്യം ജയിക്കുകയല്ല, പങ്കെടുക്കുകയാണ്” എന്നതാണ് ലോക കായിക മാമാങ്കത്തിന്റെ വിശ്വാസപ്രമാണമെങ്കിലും, വിനേഷ് ഫോഗട്ടിനോട് ആരെങ്കിലും അരുതാത്തതു ചെയ്തിട്ടുണ്ടെങ്കിൽ അവർ 140 കോടി ജനങ്ങളോടുമാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് എന്നതു മറക്കരുത്.
വിനേഷ്, ഭാരം കുറയ്ക്കാൻ ഉറക്കമിളച്ചും കഠിനവ്യായാമം ചെയ്തും നടത്തിയ നിന്റെ പ്രയത്നങ്ങൾ കോടിക്കണക്കിനു ജനങ്ങളെ ത്രസിപ്പിച്ചിട്ടുണ്ട്. യുവതലമുറയ്ക്ക് നീ ആവേശമായിട്ടുണ്ട്. അവരുടെ ഹൃദയത്തിലാണ് നിന്റെ സ്ഥാനം. തളരരുത്, തകരരുത്. പോരാടാൻ ഗോദയിൽതന്നെ തുടരുക.