ഈ പദ്ധതിയിലും ഒരു വിവേചനം കാണിച്ചുവെന്നതും കാണാതിരിക്കരുത്. എംഎൽഎമാരുടെ കുടുംബ പെൻഷനിൽ ഇത്തരം ഭിന്നശേഷി -മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കു പെൻഷൻ ലഭിക്കാൻ വരുമാനപരിധി പുതുക്കി നിശ്ചയിച്ചതു ബാധകമല്ല. അവർക്ക് എത്ര വരുമാനമുണ്ടെങ്കിലും തുടർന്നും പെൻഷൻ ലഭിക്കും.
ഈ പദ്ധതിതന്നെ അവസാനിപ്പിക്കാനാണോ സർക്കാർ ലക്ഷ്യമിടുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, സാധാരണയായി ഇത്തരം മക്കളുടെ പേരിൽ സ്ഥിരനിക്ഷേപമായോ മറ്റു വരുമാനമാർഗമായോ എന്തെങ്കിലും സന്പാദിച്ചു നൽകാൻ ഏതാണ്ടെല്ലാ മാതാപിതാക്കളും ശ്രദ്ധിക്കാറുണ്ട്. സ്ഥിരവരുമാനമുള്ള സർക്കാർ ജീവനക്കാർ പ്രത്യേകിച്ച് താത്പര്യമെടുക്കുമെന്നതു യാഥാർഥ്യമാണ്. മാതാപിതാക്കൾ മരിച്ചാൽ അവരുടെ സംരക്ഷണച്ചുമതല ഏൽക്കുന്നവർക്ക് അവരൊരു ഭാരമാകരുത് എന്ന ദീർഘവീക്ഷണത്തോടെയാണു കുടുംബ പെൻഷനിൽ അവർക്കു പ്രത്യേക പരിഗണന നൽകിയത്.
എന്നാൽ, നിയമനിർമാണം നടത്തിയവരുടെ ഹൃദയവിശാലതയും സഹജീവി സ്നേഹവുമൊന്നും പിന്മുറക്കാർക്ക് ഇല്ലാതെപോകുന്നു എന്നുവേണം വിലയിരുത്താൻ. വകുപ്പ് മന്ത്രിയോ രാഷ്ട്രീയനേതൃത്വമോ ഒന്നും അറിഞ്ഞായിരിക്കണമെന്നില്ല ജോയിന്റ് സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്ന ഈ ഉത്തരവ്.ഉദ്യോഗസ്ഥമേധാവികളെ സംബന്ധിച്ച് തീർത്തും നിസാരമായൊരു വിഷയമായിരിക്കാം.
എന്നാൽ, ഈ പെൻഷൻകൊണ്ടു ജീവിച്ചുപോരുന്ന ഒരാൾക്കെങ്കിലും പ്രയാസമുണ്ടായാൽ അത് പൊറുക്കാനാകാത്ത വീഴ്ചയാണ്. കാരണം തന്റേതല്ലാത്ത കാരണത്താൽ സാധാരണ ജീവിതം സാധ്യമാകാത്തവരുടെ കഞ്ഞിയിൽ മണ്ണിടുന്നതാണ് ഈ ഉത്തരവ്. ഇതുവഴി നിങ്ങൾ നൽകുന്ന സന്ദേശം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ്.
സമൂഹത്തിന്റെയും സർക്കാരിന്റെയും കൈത്താങ്ങിൽ ജീവിക്കേണ്ടവരെ കൈവിടരുത്. ധനമന്ത്രി അറിഞ്ഞല്ല ഈ ഉത്തരവെങ്കിൽ അതു തിരുത്തിക്കാനുള്ള ആർജവം അദ്ദേഹം കാണിക്കണം. വേണ്ടത്ര ആലോചനയില്ലാതെയാണ് ഉദ്യോഗസ്ഥർ തീരുമാനമെടുത്തതെങ്കിൽ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തണം. ഏറ്റവും ചെറിയ കാര്യങ്ങളിൽപ്പോലും മാനുഷികമുഖം നഷ്ടപ്പെടാൻ ഇടയാക്കരുത്.