കേരളത്തിനു ഗുണകരമായ രീതിയിൽ കരാർ പുതുക്കിയെഴുതാനുള്ള സുവർണാവസരമാണ് സർക്കാർ കളഞ്ഞുകുളിച്ചത്. തുടർന്നിങ്ങോട്ടു ചരിത്രം മുഴുവൻ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനു തിരിച്ചടികൾ നേരിട്ട കഥകളാണ്. ഇപ്പോൾ മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ 18-ാം യോഗത്തിലാണ് സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
12 മാസത്തിനകം പരിശോധന നടത്തി റിപ്പോർട്ട് നൽകണം. 2011ലാണ് ഇതിനു മുന്പ് സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി അണക്കെട്ടിൽ വിദഗ്ധ പരിശോധന നടത്തിയത്. ഡാം റിഹാബിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടും അതിന്റെ ഭാഗമായുള്ള പരിശോധനകളും നിലവിൽ നടക്കുന്നതിനാൽ 2026ൽ മാത്രമേ സ്വതന്ത്ര പരിശോധന ഇനി ആവശ്യമുള്ളൂ എന്ന തമിഴ്നാടിന്റെ നിലപാട് തള്ളിയാണ് ഇപ്പോഴത്തെ തീരുമാനം.
ഇങ്ങനെയൊരു കാര്യം നേടിയെടുക്കാൻ കഴിഞ്ഞെങ്കിലും ഇതിൽ മറഞ്ഞിരിക്കുന്ന മറ്റൊരു കെണിയുണ്ട്. പരിശോധന നടത്തിയ സമിതികളെല്ലാംതന്നെ നിലവിൽ ഡാം സുരക്ഷിതമാണെന്ന റിപ്പോർട്ട് നൽകിയിട്ടുള്ളതാണ് ചരിത്രം. ഈ സമിതിയും അങ്ങനെയൊരു റിപ്പോർട്ടാണു നൽകുന്നതെങ്കിൽ പിന്നെ കേരളം എന്തു ചെയ്യുമെന്നതാണ് ഉത്തരമില്ലാത്ത ചോദ്യം.
സുരക്ഷാപ്രശ്നം എന്നതുപോലെ ഇരു സംസ്ഥാനങ്ങളിലെയും ജനതയ്ക്കു വൈകാരികവും രാഷ്ട്രീയവുമായ വിഷയംകൂടിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഈ അണക്കെട്ടിലെ വെള്ളം ഇല്ലെങ്കിൽ തമിഴ്നാടിന്റെ അഞ്ചു ജില്ലകൾ മരുഭൂമിസമാനമായി മാറുമെന്നതു വസ്തുതയാണ്. അതു തിരിച്ചറിഞ്ഞുകൊണ്ട് ‘പുതിയ ഡാം പുതിയ കരാർ’ എന്ന മുദ്രാവാക്യം ഉപേക്ഷിച്ച് ‘തമിഴ്നാടിനു വെള്ളം കേരളത്തിനു സുരക്ഷ’ എന്ന പുതിയ മുദ്രാവാക്യം കേരളം മുന്നോട്ടു വച്ചത്.
ഇതു സാധ്യമാക്കിയെടുക്കാൻ നിയമപോരാട്ടങ്ങളേക്കാൾ ഫലപ്രദം നയപരമായ ഇടപെടലുകളാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ ഡാം എന്ന ആശയംപോലും അതിന്റെ പ്രായോഗികത പരിഗണിക്കാതെയുള്ളതാണെന്ന് വിമർശനമുണ്ട്. നിലവിലെ ഡാമിന് 1,300 അടി താഴേയക്കിറങ്ങിയാണ് പുതിയ ഡാമിനു സ്ഥലം കണ്ടെത്തിയത്.
പുതിയ ഡാമിൽനിന്നു തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകണമെങ്കിൽ ഇപ്പോഴുള്ള ഡാമിൽ ഉള്ളതിന്റെ മൂന്നിരട്ടി വെള്ളം അവിടെ സംഭരിക്കേണ്ടിവരുമത്രേ. നിലവിലെ മുല്ലപ്പെരിയാർ ഡാമിൽ 142 അടിവരെ വെള്ളമുയർത്താൻ ഇപ്പോൾ തമിഴ്നാടിന് അനുമതിയുണ്ട്. 104 അടി വരെ താഴ്ന്നാലും തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകാം.
അതിനാൽ തമിഴ്നാട്ടിൽ ഇപ്പോഴുള്ള വൈഗ ഡാം, പതിനെട്ടാം കനാൽ തുടങ്ങിയവയുടെ മാതൃകയിൽ കൂടുതൽ ജലസംഭരണകേന്ദ്രങ്ങൾ നിർമിക്കാൻ തമിഴ്നാടിനെ പ്രേരിപ്പിക്കുകയും അവിടേക്കു വെള്ളമെടുത്ത് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 104 അടിയിൽ നിർത്താൻ സംവിധാനമുണ്ടാക്കുകയും ചെയ്താൽ വലിയ ഭീഷണി ഒഴിവാക്കാമെന്നതാണ് വിഷയത്തിന്റെ പ്രായോഗികത പരിശോധിക്കുന്ന പലരും ചൂണ്ടിക്കാട്ടുന്നത്.
അല്ലാതെ, സാങ്കേതികമായും നിയമപരമായും നിലനിൽക്കാത്ത അപ്രായോഗിക ആവശ്യങ്ങൾ ഉയർത്തി സമയവും പണവും നഷ്ടമാക്കുന്നതിനേക്കാൾ പ്രായോഗിക സമീപനങ്ങൾ സ്വീകരിച്ചു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാർ ഊന്നൽ കൊടുക്കേണ്ടത്.