മുഖ്യമന്ത്രി ബിരേൻ സിംഗിന്റേതെന്ന വിധത്തിൽ "ദി വയർ' ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ശബ്ദരേഖ ബിരേൻ സിംഗിന്റെയും വംശീയകലാപ ഭാഷ്യക്കാരുടെയും മുഖംമൂടി ചീന്തുന്നതാണ്. 40 മിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോയിൽ ബിരേൻസിംഗ് പറയുന്നത് താൻ മെയ്തെയ്കൾക്കൊപ്പമാണെന്നാണ്.
പോലീസിന്റെ സംഭരണകേന്ദ്രത്തിൽനിന്ന് ആയുധങ്ങൾ കവർന്ന മെയ്തെയ്കളെ താൻ സംരക്ഷിച്ചതിനെക്കുറിച്ച് ഉൾപ്പെടെ ആ മുഖ്യമന്ത്രി ലവലേശം കുറ്റബോധമില്ലാതെ പറയുന്നുണ്ടത്രേ. കലാപം അന്വേഷിക്കുന്ന ജസ്റ്റീസ് അജയ് ലാംബ കമ്മീഷനു ലഭിച്ച ശബ്ദരേഖയാണ് പുറത്തായത്. സമാധാനശ്രമം അട്ടിമറിക്കാൻ ഇറക്കിയ വ്യാജവീഡിയോ ആണെന്നാണ് ബിരേൻ സിംഗിന്റെ പ്രതികരണം.
അത് അങ്ങനെ ആകട്ടെയെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ ഈ രാജ്യം ചെന്നുപെട്ടിരിക്കുന്ന ദുർവിധി കോടിക്കണക്കിനു മനുഷ്യരെ നിരാശരാക്കിക്കളയും. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി ഭരിക്കുന്പോഴുണ്ടാകുന്ന ‘ഇരട്ട എൻജിൻ’, ഒരു വിഭാഗം ജനങ്ങളെ ഭയപ്പെടുത്തും.
സ്ത്രീകൾക്കെതിരേയുള്ള അതിക്രമം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ, പോലീസ്, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ഏത് തലത്തിൽ വീഴ്ചയുണ്ടായാലും എല്ലാവരെയും ഉത്തരവാദികളാക്കുമെന്നു മോദി കഴിഞ്ഞദിവസത്തെ പ്രസംഗത്തിൽ മുന്നറിയിപ്പു നൽകിയിരുന്നു. സ്ത്രീകൾക്കെതിരേ സമകാലിക ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രൂരതകൾ അരങ്ങേറിയ മണിപ്പുരിലെ മുഖ്യമന്ത്രിയെ വാക്കുകൊണ്ടുപോലും വേദനിപ്പിക്കാതെയാണ് ഈ പ്രസംഗം.
16 മാസങ്ങൾ കഴിഞ്ഞിട്ടും സമ്മർദങ്ങൾക്കു വഴങ്ങി നടത്തിയ ചില പരാമർശങ്ങളൊഴിച്ചാൽ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിൽ പോലും മണിപ്പുർ ഗൗരവമുള്ള വിഷയമായിട്ടില്ല. യുക്രെയ്നെ ആശ്വസിപ്പിക്കാൻ മണിപ്പുരിനു മുകളിലൂടെ പറക്കുന്പോൾ ഒരു ഭരണാധികാരിക്കു തോന്നേണ്ട കുറ്റബോധത്തെയും രാജധർമം എന്നു വിവക്ഷിക്കാം.
മണിപ്പുരിൽ 226 പേർ കൊല്ലപ്പെട്ടു, ഇരുവിഭാഗങ്ങളിലുമായി 59,000 പേർ ഭവനരഹിതരായി, 11,133 വീടുകൾ കത്തിച്ചു, 11,892 കേസുകൾ രജിസ്റ്റർ ചെയ്തു. നമ്മുടെ രാജ്യത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ടൊരു തുരുത്തുപോലെ മണിപ്പുർ അനാഥമായി കിടക്കുന്നു. സമീപകാലത്ത് ഇന്ത്യയിൽ ഏറ്റവും അപമാനിക്കപ്പെട്ടതും ദുരിതമനുഭവിച്ചതും മണിപ്പുരിലെ സ്ത്രീകളാണ്.
രാജ്യത്തും പുറത്തുമുള്ള പീഡിതരായ സ്ത്രീകളെയും പുരുഷന്മാരെയും ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി തുനിയുന്നത് അഭിമാനകരമാണ്. പക്ഷേ, മണിപ്പുരിലെ സ്ത്രീ-പുരുഷന്മാരുടെ കാര്യമോ?