2021 ഒക്ടോബർ 16ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കി ജില്ലയിൽ ഉൾപ്പെട്ട കൊക്കയാറിലും വൻ ഉരുൾപൊട്ടൽ ഉണ്ടായി. 21 പേരെയാണ് ഒറ്റ രാത്രി ഉരുൾ കവർന്നുകൊണ്ടുപോയത്. നിരവധി വീടുകൾ തകർന്നു. കോട്ടയം, ഇടുക്കി ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്നതടക്കം മേഖലയിലെ ചെറുതും വലുതുമായ 17 പാലങ്ങൾ തകർന്നടിഞ്ഞു.
നിരവധി റോഡുകൾ ഒലിച്ചുപോയി. അന്നും ഇതുപോലെ സഹായവാഗ്ദാനങ്ങൾ ഒഴുകി. രണ്ടു മാസം കൂടി കഴിഞ്ഞാൽ ദുരന്തം നടന്നിട്ട് മൂന്നു വർഷമാകും. എന്താണ് ദുരന്തബാധിതരുടെ സ്ഥിതി? കത്തോലിക്ക സഭ തങ്ങൾ പ്രഖ്യാപിച്ചിരുന്നതുപോലെ കുറെ കുടുംബങ്ങൾക്കു വീടും സ്ഥലവും നൽകി. മറ്റു ചില മതസംഘടനകളും രാഷ്ട്രീയ പാർട്ടികളും അവർ ഏറ്റിരുന്ന വീടുകൾ പൂർത്തിയാക്കി.
എന്നാൽ, തകർന്ന പാലങ്ങളിൽ ബഹുഭൂരിപക്ഷവും തകർന്നുതന്നെ കിടക്കുന്നു, ഒലിച്ചുപോയ റോഡുകളിൽ പലതും ദുരന്തത്തെ ഓർമിപ്പിച്ചുകൊണ്ട് അങ്ങനെതന്നെ തുടരുന്നു. ചിലതൊക്കെ നാട്ടുകാർതന്നെ മുൻകൈയെടുത്തു താത്കാലികമായി നന്നാക്കി. അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിച്ചു നൽകേണ്ട ഉത്തരവാദിത്വം മൂന്നു വർഷമായിട്ടും നിറവേറ്റാൻ നമ്മുടെ സർക്കാർ സംവിധാനങ്ങൾക്കു കഴിഞ്ഞിട്ടില്ല. ‘സർക്കാർ കാര്യം മുറപോലെ’ എന്ന പേരുദോഷം ദുരന്തമുഖങ്ങളിലെങ്കിലും ഒഴിവാക്കാൻ കഴിയാത്തതാണ് പലപ്പോഴും അനാവശ്യമായ വിമർശനങ്ങളെയും പ്രചാരണങ്ങളെയും ക്ഷണിച്ചുവരുത്തുന്നത്.
2018ലെ വെള്ളപ്പൊക്ക കാലത്ത് ആലപ്പുഴ ജില്ലയിലെ 12 പഞ്ചായത്തുകളിൽ കമ്യൂണിറ്റി സെന്ററുകൾ പണിതുനൽകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 36 കോടി രൂപ കെഎസ്എഫ്ഇക്കു കൈമാറി. വെള്ളപ്പൊക്കം വന്നാൽ ജനങ്ങൾക്ക് അഭയം നൽകാൻ ഉപയോഗിക്കാവുന്ന രീതിയിൽ കമ്യൂണിറ്റി സെന്ററുകൾ നിർമിക്കുകയായിരുന്നു ലക്ഷ്യം.
കെഎസ്എഫ്ഇ ചെയർമാൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം കമ്യൂണിറ്റി സെന്ററുകളുടെ നിർമാണം യഥാസമയം നടക്കാത്തതിനാൽ തുകയും പലിശയും പ്രത്യേക അക്കൗണ്ടിൽ കിടപ്പുണ്ടത്രേ. വെള്ളപ്പൊക്കം കഴിഞ്ഞിട്ട് വർഷം ആറ്. നമ്മുടെ പല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും നടത്തിപ്പു രീതി ഇങ്ങനെയാണ്.
പണം ലഭിച്ചാൽപോലും അതു കാര്യക്ഷമതയോടെ നടപ്പാകുന്നില്ല. ഇതിനു തടസമാകുന്നത് ഉദാസീനതയാണോ ചുവപ്പുനാടയാണോ ഉദ്യോഗസ്ഥ വീഴ്ചയാണോ അതോ അഴിമതി ആരോപണം ഭയന്നുള്ള നിസംഗതയാണോ? എന്തു കാരണംകൊണ്ടായാലും ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുന്നത് സാധാരണ ജനങ്ങളാണ്.
വയനാട്ടിലേക്കൊഴുകുന്ന കാരുണ്യപ്രവാഹം എവിടെയെങ്കിലും കെട്ടിക്കിടന്നു മലിനമാകാൻ അനുവദിക്കരുത്. അത് അർഹതപ്പെട്ടിടത്തേക്കു തടസമില്ലാതെ ഒഴുകാൻ ചാലൊരുക്കുകയാണ് സർക്കാരിന്റെ കടമ.