ബിപിഎൽ വിഭാഗത്തിന് 250 രൂപയും എപിഎൽ വിഭാഗത്തിന് 500 രൂപയുമാണ് പ്രീമിയം. അത് അടയ്ക്കാതായതോടെ മിക്കവരും പദ്ധതിയിൽനിന്നു പുറത്തായി. സ്വന്തമായി പ്രീമിയം അടച്ചവർക്കും രണ്ടു വർഷമായി കിട്ടേണ്ട പണം കിട്ടുന്നില്ല. സർക്കാർ ഇടപെടുന്നില്ല.
വിഖ്യാത അമേരിക്കൻ നടൻ മോർഗൻ ഫ്രീമാൻ കഴിഞ്ഞ വർഷം സൺഡേ ടൈംസിനു നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്, “എന്നെ ആഫ്രിക്കൻ-അമേരിക്കൻ എന്നു വിളിക്കരുത്, അത് അധിക്ഷേപമാണ്. കറുത്തവരുടെ ചരിത്രം അമേരിക്കയുടെ ചരിത്രമാണ്” എന്ന്. ഏതാണ്ട് ഇതേ രീതിയിലാണ് കഴിഞ്ഞ മാസം, ഭിന്നശേഷിക്കാരെ അംഗപരിമിതരെന്നോ വികലാംഗരെന്നോ അഭിസംബോധന ചെയ്യരുതെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.
ഭിന്നശേഷിക്കാർ എന്ന പദം മാത്രം ഉപയോഗിക്കാനാണ് നിർദേശം. പദം മാറ്റുന്നത് തീർച്ചയായും മാനസികമായി ബലം കൊടുക്കുമായിരിക്കും. പക്ഷേ, അതോടൊപ്പം അടിസ്ഥാനപരമായി വേണ്ടതായ സാന്പത്തികം ഉൾപ്പെടെയുള്ള പിന്തുണയും കൊടുക്കണം. അല്ലെങ്കിൽ പ്രകടനപരതയ്ക്ക് അപ്പുറത്തേക്കുള്ള മാറ്റം അസാധ്യമാകും; കോളനി എന്ന പദം മാറ്റി നഗർ എന്നാക്കുന്നതുപോലെ.
ഭിന്നശേഷിക്കാരും മനുഷ്യരാണ് എന്ന ബോധ്യത്തോടെ സർക്കാരും സമൂഹവും പെരുമാറാത്തതുകൊണ്ടാണ് തങ്ങളും മനുഷ്യരല്ലേയെന്ന് ആ കുട്ടികൾക്കു സെക്രട്ടേറിയറ്റിനു മുന്നിലെത്തി ചോദിക്കേണ്ടിവന്നത്. കന്യാസ്ത്രീകളും വൈദികരും ഉൾപ്പെടെ നിരവധി മനുഷ്യർ ഇത്തരം കുട്ടികളുടെ പരിചരണത്തിനുവേണ്ടി ഓടിനടക്കുന്നതുകൊണ്ടാണ് അവർ ഇത്രയെങ്കിലും സന്തോഷമായിരിക്കുന്നതെന്നു മറക്കരുത്.
ആ മനുഷ്യരോടും സന്നദ്ധ സംഘടനകളോടുമൊക്കെ ഒപ്പമുണ്ടെന്നു പറയേണ്ട സർക്കാരാണ് കാഴ്ചക്കാരായി നിൽക്കുന്നത്. ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള പദ്ധതികളുടെ പേരു പറയാൻ നമുക്കേറെയുണ്ട്. പക്ഷേ, അവയിൽ പലതിന്റെയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് സർക്കാർ ഒന്നന്വേഷിക്കണം. കുറവുകൾ പരിഹരിക്കണം.
ഇത്തരം കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ നാം തയാറാകുന്നില്ലെങ്കിൽ നിങ്ങൾ അധികപ്പറ്റാണെന്ന് അവരോടു പറയുന്നതിനു തുല്യമല്ലേ? ഒരു ജനാധിപത്യത്തിൽ പറയാൻ പറ്റുന്ന വാക്കാണോ അത്?