പിന്നാക്കസമുദായങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട എല്ലാ കമ്മീഷനുകളും കമ്മിറ്റികളും നിർദേശിച്ചിട്ടുള്ളത് ക്രൈസ്തവവിശ്വാസം സ്വീകരിച്ച പട്ടികജാതിക്കാർ സാമൂഹികവും സാന്പത്തികവുമായി പിന്നാക്കമാണെന്നും അവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തി സംവരണം അനുവദിക്കണമെന്നുമാണ്.
1953ൽ നിയമിച്ച കാക്ക കലേൽക്കർ കമ്മീഷൻ, 1965ൽ ജസ്റ്റീസ് കുമാരപിള്ള കമ്മീഷൻ, 1969ൽ ഇളയപെരുമാൾ ചിദംബരം കമ്മിറ്റി, 1970ൽ നെട്ടൂർ പി. ദാമോദരൻ കമ്മിറ്റി, 1979ൽ ബിന്ദേശ്വരി പ്രസാദ് മണ്ഡൽ കമ്മീഷൻ, 2004ൽ ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷൻ എന്നിവയെല്ലാം ദളിത് ക്രൈസ്തവരെയും പട്ടികജാതിയിൽ ഉൾപ്പെടുത്തണമെന്നാണ് റിപ്പോർട്ട് തയാറാക്കിയത്.
പക്ഷേ, കോൺഗ്രസ് സർക്കാരുകളെപ്പോലെയോ അതിലേറെയോ ശത്രുതാമനോഭാവത്തോടെയാണ് ഇപ്പോഴത്തെ ബിജെപി സർക്കാരും ദളിത് ക്രൈസ്തവരെ അവഗണിച്ചുകൊണ്ടിരിക്കുന്നത്. നീതി കിട്ടാതെ നിരവധി ദളിത് ക്രൈസ്തവർ മരിച്ചുപോയി. ഏറ്റവുമൊടുവിൽ, ജസ്റ്റീസ് രംഗനാഥ് മിശ്ര കമ്മീഷൻ ശിപാർശയും സ്വീകാര്യമല്ലെന്നാണ് 2022 ഡിസംബറിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത്.
വിഷയം പഠിക്കുന്നതിനായി ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് ദളിത് ക്രൈസ്തവ സംവരണം സംബന്ധിച്ച ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്. രണ്ടു വർഷമാണ് വിഷയം പഠിക്കാൻ സർക്കാർ ചോദിച്ചത്.
ബാലകൃഷ്ണൻ കമ്മീഷന്റെ പഠനം നടക്കുന്നതിനിടെയാണ് ഈ വിഷയം ആർഎസ്എസിന്റെ മാധ്യമ വിഭാഗമായ 'വിശ്വ സംവാദ കേന്ദ്ര' ചർച്ചയ്ക്കെടുത്തത്. 2023 മാർച്ചിൽ ഡൽഹിക്കടുത്തുള്ള നോയിഡയിൽ നടത്തിയ സംവാദത്തിന്റെ ഫലം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മുൻവിധിപോലെ തന്നെയായിരുന്നു; മുസ്ലിം, ക്രിസ്ത്യൻ ദളിതർക്ക് സംവരണം കൊടുക്കേണ്ടതില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ സംവാദങ്ങൾ സംഘടിപ്പിക്കുമെന്നും ജസ്റ്റീസ് ബാലകൃഷ്ണൻ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി സത്യം ബോധിപ്പിക്കാൻ മെമ്മോറാണ്ടം നൽകുമെന്നും സംഘപരിവാർ പ്രസ്താവിച്ചിട്ടുണ്ട്. കെ.ജി. ബാലകൃഷ്ണൻ കമ്മീഷൻ കേന്ദ്രസർക്കാരിന്റെയും സംഘപരിവാറിന്റെയും താത്പര്യത്തിനു വിരുദ്ധമായി ദളിത് ക്രൈസ്തവർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമോ, സ്വീകരിച്ചാലും കേന്ദ്രം അത് അംഗീകരിക്കുമോ തുടങ്ങിയ ചോദ്യങ്ങളും അന്തരീക്ഷത്തിലുണ്ട്.
ദളിത് ക്രൈസ്തവർക്ക് സംവരണം കൊടുക്കേണ്ടെന്നു പറയുവോളം കമ്മീഷനുകളെ മാറിമാറി പരീക്ഷിക്കുന്ന വിചിത്രവും മതകേന്ദ്രീകൃതവുമായ രാഷ്ട്രീയം! സങ്കുചിത രാഷ്ട്രീയം കുത്തുന്ന ചെരിപ്പിനനുസരിച്ച് കാലുകൾ ചെത്തിമിനുക്കുകുകയോ..?
ഭരണഘടനയുടെ ആർട്ടിക്കിൾ 15, 25 എന്നിവ ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഒരു പൗരന്റെയും അവകാശങ്ങൾ നിഷേധിക്കരുതെന്നു പറയുന്പോഴാണ് ദളിത് ക്രൈസ്തവരായ ലക്ഷക്കണക്കിനു പൗരന്മാർ മാറിമാറി വരുന്ന സർക്കാരുകൾക്കും ന്യായാസനങ്ങൾക്കും മുന്നിൽ 74 വർഷമായി കൈനീട്ടി നിൽക്കുന്നത്.
കേരളത്തിലെ ഇടതു സർക്കാരും വടക്കോട്ട് നോക്കിയിരിക്കുന്പോൾ, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിക്കാർക്ക് സംവരണം ലഭ്യമാക്കാൻ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോടാവശ്യ പ്പെടുന്ന പ്രമേയം 2023 ഏപ്രിലിൽ തമിഴ്നാട് നിയമസഭ പാസാക്കി; അത്രയും ആശ്വാസം.
ഇന്ത്യയിലെ ദളിതർക്ക് എന്നെങ്കിലുമൊരിക്കൽ നീതി ലഭ്യമാക്കണമെന്ന് ഈ ജനാധിപത്യ-മതേതര രാജ്യത്തെ ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മതത്തിന്റെ പേരു പറഞ്ഞ് ആരെയും ഒഴിവാക്കരുത്. സർക്കാർ, കമ്മീഷനുകൾ, കോടതി... ഓടിത്തളർന്ന ദളിത് ക്രൈസ്തവർ ആവുന്നത്ര ഉച്ചത്തിൽ പറയുന്നുണ്ട്; ഹാജർ!